ഇരുതലമൂരിയുമായി അഞ്ചംഗസംഘം പിടിയിൽ
text_fieldsഇരുതലമൂരിയുമായി അറസ്റ്റിലായ പ്രതികൾ
അഞ്ചൽ: തമിഴ്നാട്ടിൽനിന്ന് ഇരുതലമൂരിയെ കടത്തിക്കൊണ്ടുവന്ന അഞ്ചംഗസംഘത്തെ വനപാലകസംഘം അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തട്ടാമല ദാറുൽ സലാമിൽ അൻസാറുദ്ദീൻ (50), വാക്കനാട് ഫൗസിയ മൻസിലിൽ നിസാറുദ്ദീൻ (56), കോട്ടയം ഏറ്റുമാനൂർ കോന്നല്ലൂർ സ്വദേശി ചെറിയാൻ (50), ചാത്തന്നൂർ കല്ലുംതാഴം ആനച്ചാലിൽ ജാസ്മിൻ വില്ലയിൽ ഫിയാസ് (40), കടയ്ക്കൽ പാലയ്ക്കൽ നൗഫൽ മൻസിലിൽ നൗഫൽ (35) എന്നിവരാണ് പിടിയിലായത്.
ഫോറസ്റ്റ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവ്യയുടെ നേതൃത്വത്തിൽ ഇൻറലിജൻസ് വിഭാഗവും വിജിലൻസ് വിഭാഗവും സംയുക്തമായി നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
വനം വകുപ്പുദ്യോഗസ്ഥർ ഇരുതലമൂരിയുടെ ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടതനുസരിച്ച് സംഘം 50 ലക്ഷം രൂപ വില പറഞ്ഞ് ഉറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച രാവിലെ 11ഓടെ പ്രതികൾ ഇരുതലമൂരിയുമായി എത്തിയപ്പോഴാണ് അറസ്റ്റിലായത്. നൗഫൽ, ഫിയാസ് എന്നിവരായിരുന്നു സംഘത്തിൻറ നിരീക്ഷകർ.
ഇരുതലമൂരിയെ ഒന്നര മാസം മുമ്പ് തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്നും മൂന്നര ലക്ഷം രൂപ നൽകി വാങ്ങി ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചതായി വനപാലകർ പറഞ്ഞു.
128 സെ.മീ. നീളവും 23 സെ.മീ വണ്ണവും നാല് കിലോ തൂക്കവുമുള്ളതാണ് ഇരുതലമൂരിയെന്നും അഞ്ചൽ വനപാലകർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

