ഇ.എസ്.ഐ മെഡിക്കൽ കോളജ്; സാധ്യതകളിലേക്ക് കണ്ണുംനട്ട് ജില്ല
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളജിൽ ഈ വർഷം മുതൽ എം.ബി.ബി.എസ് കോഴ്സ് തുടങ്ങാനുള്ള നീക്കം തകരുകയും അത് നഷ്ടപ്പെടാൻ തന്നെ സാധ്യത ഉടലെടുക്കുകയും ചെയ്തതോടെ ഇനി എന്ത് എന്നചോദ്യം ഉയരുന്നു.
സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാത്തതാണ് മെഡിക്കൽ കോളജ് നഷ്ടമാകാൻ കാരണമായതെന്ന് ഒരുവിഭാഗം പറയുമ്പോൾ നാഷനൽ മെഡിക്കൽ കൗൺസിലിന്‍റെ മാനദണ്ഡം അനുസരിച്ച് അടിസ്ഥാനസൗകര്യം ഉറപ്പിക്കാതെ അങ്ങനൊരു സർട്ടിഫിക്കറ്റ് നൽകാൻ സാധ്യമല്ലെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിലപാട്.
എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് കെട്ടിടം, ഓഫിസ്, ലാബുകൾ, ക്ലിനിക്കൽ ഉപകരണങ്ങൾ എന്നിവ ഉണ്ടാവണം. സ്ഥലപരിമിതിയാണ് ഇതിന് പ്രധാനം. അതേസമയം കൊല്ലം ആശ്രാമത്തോടൊപ്പം മെഡിക്കൽ കോളജിനായി പരിഗണിക്കപ്പെട്ട എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ സ്ഥലപരിമിതി പ്രശ്നമേയല്ലതാനും.
ആശ്രാമത്ത് മെഡിക്കൽ കോളജ് വന്നാൽതന്നെ പുതിയ കെട്ടിടം നിർമിക്കാനടക്കം സ്ഥലം വേറെ കണ്ടെത്തണം. അതിന് പരിഹാരമായി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ പറയുന്നത് പൂട്ടിക്കിടക്കുന്ന പാർവതിമില്ലിന്‍റെ സ്ഥലമാണ്. കേന്ദ്ര സർക്കാറിന്‍റെ ടെക്സ്റ്റൈൽസ് വകുപ്പിന്‍റെ കീഴിലുള്ള അത് തർക്കത്തിലാണുതാനും. ആ സ്ഥലം കണ്ട് ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളജാക്കുന്നത് ഉടനെയൊന്നും നടപ്പാകുന്ന കാര്യവുമല്ല.
എഴുകോണിലെയും ആശ്രാമത്തെയും ഇ.എസ്.ഐ ആശുപത്രികൾ സംയുക്തമായി ഉപയോഗപ്പെടുത്തിയാൽ കൊല്ലത്ത് മെഡിക്കൽ കോളജ് അടുത്ത വർഷമെങ്കിലും നടപ്പാക്കാനാവും. അത് പക്ഷെ രണ്ട് എം.പിമാർ സംയുക്തമായി പരിശ്രമിക്കണം. കേന്ദ്ര സർക്കാർ കനിയുകയും വേണം. എഴുകോൺ കൊടിക്കുന്നിൽ സുരേഷിന്‍റെ മണ്ഡലത്തിലാണുള്ളത്.
എഴുകോൺ ഇ.എസ്.ഐ ആശുപത്രി നിലവിൽ 150 ബെഡ് അനുമതിയുണ്ട്. 15 ഏക്കർ സ്ഥലം നിലവിൽ ലഭ്യമാണ്, ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കാനും കഴിയും. എഴുകോൺ റെയിൽവേ സ്റ്റേഷൻ, ദേശീയപാത 744 എന്നിവയുമായി വളരെ അടുത്ത് നിൽക്കുന്ന സ്ഥലവുമാണ്.
എഴുകോണിൽ അക്കാദമിക് ബ്ലോക്കും ആശ്രാമത്തും എഴുകോണിലുമായി പ്രാക്ടിക്കലും സംവിധാനിച്ച് അടുത്തവർഷം തന്നെ മെഡിക്കൽ കോളജ് കൊണ്ടുവരുന്നതിന് തടസ്സമില്ലന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എഴുകോണിൽ മെഡിക്കൽ കോളജ് കൊണ്ടുവരുന്ന കാര്യം കൊടിക്കുന്നിൽ സുരേഷ് എം.പി നേരത്തെതന്നെ പറഞ്ഞിരുന്നതാണ്. പക്ഷെ, ഇ.എസ്.ഐ കോർപ്പറേഷനുമായി കൂടുതൽ അടുപ്പം എൻ.കെ. പ്രേമചന്ദ്രനാണ്. തന്‍റെ മണ്ഡലത്തിൽ മാത്രം എന്ന ഈഗോ കളഞ്ഞ് രണ്ട് എം.പിമാരും ഒന്നിച്ച് ശ്രമിച്ചാൽ സാധ്യമാകുന്നതാണ് മെഡിക്കൽ കോളജ് എന്ന സ്വപ്നം.
ഇ.എസ്.ഐ കോർപറേഷൻ ആദ്യമായി കേരളത്തിന് അനുവദിച്ച പാരിപ്പള്ളി മെഡിക്കൽ കോളജ് നഷ്ടമായതിന്‍റെ പാഠം മറക്കാതിരുന്നാൽ കേരളത്തിലെ തൊഴിലാളികളുടെ മക്കൾക്ക് ചുരുങ്ങിയ ഫീസിൽ മെഡിക്കൽ പഠനം സാധ്യമാകുമെന്ന് തന്നെയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

