തെരഞ്ഞെടുപ്പ് ചൂടിൽ മീനത്തുചേരി; പ്രചാരണം ഇന്ന് സമാപിക്കും
text_fieldsകൊല്ലം: ചൊവ്വാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോർപറേഷൻ ഡിവിഷനായ മീനത്തുചേരിയിൽ പ്രചാരണച്ചൂട് ഉച്ചസ്ഥായിയിൽ. കൗൺസിലറായിരുന്ന രാജു നീലകണ്ഠന്റെ മരണത്തെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശബ്ദ പ്രചാരണം ഞായറാഴ്ച വൈകീട്ട് സമാപിക്കുന്നതോടെ അവസാനമണിക്കൂറുകളിലെ കച്ചമുറുക്കലിലാണ് മുന്നണികൾ. രാജു നീലകണ്ഠന്റെ ഭാര്യയും ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകയുമായ സന്ധ്യയെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആർ.വൈ.എഫ് ചവറ മണ്ഡലം വൈസ് പ്രസിഡന്റ് ദീപു ഗംഗാധരനാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. മഹിള മോർച്ച ഏരിയ സെക്രട്ടറി പി.എസ്. പ്രീതിയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി. 5470 വോട്ടുകളാണ് ഡിവിഷനിലുള്ളത്.
കരമേഖലകളിലും തുരുത്തുകളിലും പര്യടനം പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി ജെ. മേഴ്സിക്കുട്ടിയമ്മ, കെ. വരദരാജൻ, സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഡിവിഷൻ കൺവെൻഷനിലും എട്ട് ബൂത്ത് കൺവെൻഷനുകളിലുമായി നൂറുകണക്കിന് പേർ പങ്കെടുത്തതിന്റെ ആത്മവിശ്വാസത്തിലുള്ള എൽ.ഡി.എഫ് സീറ്റ് നിലനിർത്താനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ്.
കലാശക്കൊട്ടിന് മുന്നോടിയായി ഞായറാഴ്ച വൈകീട്ട് മൂന്ന് മുതൽ തുറന്ന വാഹനത്തിൽ കരമേഖലകളിൽ സ്ഥാനാർഥി പര്യടനം നടത്തും. ബൈക്ക് റാലി, യുവജന സ്ക്വാഡ്, ബാലസംഘം സ്ക്വാഡ്, വനിത സ്ക്വാഡുകളും ഓരോ വോട്ടും പെട്ടിയിലാക്കാനുള്ള അവസാനവട്ട പരിശ്രമത്തിന് രംഗത്തിറങ്ങും. കല്ലുംപുറത്തുനിന്ന് ആരംഭിക്കുന്ന സ്ഥാനാർഥി പര്യടനം മുക്കാട് സമാപിക്കും. സമാപന സമ്മേളനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷതവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, കെ. വരദരാജൻ, എക്സ്. ഏണസ്റ്റ് എന്നിവർ പങ്കെടുക്കും.
പരമ്പരാഗതമായി കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫിന്. കഴിഞ്ഞ തവണ 24 വോട്ടിന് മാത്രമാണ് തോറ്റത്. ഇത്തവണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും നേതാക്കൾ പറയുന്നു. സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറപ്പും അവർ പങ്കുവെക്കുന്നു. സ്ഥാനാർഥിക്കായി ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ വലിയ പ്രചാരണപ്രവർത്തനങ്ങളാണ് നടന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ എന്നിവരെല്ലാം രംഗത്തിറങ്ങിയിരുന്നു. ഞായറാഴ്ച കലാശക്കൊട്ടിന് മുന്നോടിയായി രാവിലെമുതൽ ബൂത്തുതല പര്യടനം ആരംഭിക്കും. വൈകീട്ട് കാവനാട് യു.ഡി.എഫിന്റെ കലാശക്കൊട്ടും അരങ്ങേറും.
ബി.ജെ.പിയുടെ മൂന്ന് ഘട്ട ഗൃഹസമ്പർക്ക പരിപാടികൾക്കും സമാപനമായി. ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ, ദക്ഷിണമേഖല സംഘടന സെക്രട്ടറി കൂവൈ സുരേഷ്, ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ, സുധീർ ഉൾപ്പെടെ നേതാക്കൾ പ്രചാരണം കൊഴുപ്പിക്കാൻ ഡിവിഷനിൽ എത്തിയിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കല്ലുംപുറത്തുനിന്ന് ആരംഭിക്കുന്ന പര്യടനം പള്ളിയാവിളയിൽ കലാശക്കൊട്ടോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.