വയോധികയുടെ മാല മുറിച്ചെടുത്ത സംഭവം; കടന്നുകളഞ്ഞ മോഷ്ടാവിനെ പിടികൂടി
text_fieldsആദർശ്
പത്തനംതിട്ട: വീട് ചോദിക്കാനെന്ന വ്യാജേന അരികിലെത്തി വയോധികയുടെ മാല കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും തടയാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറുകയും ചെയ്ത മോഷ്ടാവിനെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി കന്നിമേൽ പന്തപ്ലാവ് ചിത്രാലയം വീട്ടിൽ എസ്. ശരത്താണ് (33) പിടിയിലായത്. കേസിൽ ഇയാൾ ഒന്നാം പ്രതിയാണ്. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാം പ്രതി കൊല്ലം പട്ടാഴി പന്തപ്ലാവ് ശംഭു ഭവനത്തിൽ ആദർശ് രവീന്ദ്രനെ (26) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അഞ്ചിന് വൈകീട്ട് ഏഴോടെ 63കാരിയായ വീട്ടമ്മ ഇടപ്പാവൂർ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ കൂടി റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രതികൾ സ്കൂട്ടറിലെത്തി 16 ഗ്രാം തൂക്കം വരുന്ന സ്വർണമാല കവർന്നത്. സ്കൂട്ടറിന് പിന്നിൽ ഇരുന്ന ശരത്താണ് കട്ടർ ഉപയോഗിച്ച് ആക്രമിച്ചത്.
ബഹളം കേട്ട് ഓടിയെത്തിയ മകൻ സന്ദീപ് ആദർശിനെ പിടികൂടിയെങ്കിലും ശരത് കടന്നുകളഞ്ഞു. രണ്ട് കഷ്ണമായ മാലയുമായാണ് ഇയാൾ രക്ഷപ്പെട്ടത്. കോയിപ്രം പൊലീസ് സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഒന്നാം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു.
ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുളക്കട തുരുത്തിയമ്പലത്തിലെ ബന്ധുവീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി ഇയാളെ പിടികൂടി. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് മാലയും കണ്ടെടുത്തു. ആക്രമിക്കാൻ ഉപയോഗിച്ച കട്ടറും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോയിപ്രം പൊലീസ് ഇൻസ്പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ ഷൈജു, എസ്.സി.പി.ഒമാരായ നെബു, ഷെബാന, സി.പി. ഒമാരായ അനന്തു സാബു, വിഷ്ണു, അരുൺകുമാർ, അക്ഷയ് എന്നിവരാണ് ഉണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.