നാല് പതിറ്റാണ്ട് മുമ്പത്തെ വെടിക്കെട്ടപകടത്തിന്‍റെ ഓർമയിൽ ഡോ. കരുണാകരൻ നായർ
text_fieldsകൊല്ലം: ഡോ. പി. കരുണാകരൻ നായരെന്ന സർജൻ 1978 കാലത്ത് തൃശൂർ ഗവ. ജില്ല ആശുപത്രിയിലാണ് ജോലി നോക്കിയിരുന്നത്. ആ വർഷം ഏപ്രിൽ 20ന് തൃശൂർ പൂരം ഡോക്‌ടറും കുടുംബവും കണ്ടുകൊണ്ടിരിക്കുമ്പോൾ രാത്രി രണ്ടിന് ഗതിമാറിയ ഒരു ഗുണ്ട് (ഗർഭം കലക്കിയെന്ന് വിളിപ്പേരുണ്ട്) ജനക്കൂട്ടത്തിലേക്ക് പതിച്ചു. ഗുണ്ടു പൊട്ടിത്തെറിച്ചാൽ, അതിന് മറ്റുള്ളവയെപ്പോലെ വർണവിതാനങ്ങളില്ല, ഉച്ചത്തിലുള്ള ശബ്ദം മാത്രമേയുള്ളൂവെന്ന് ഡോക്ടർ പറയുന്നു. പെട്ടെന്ന് ആംബുലൻസുകൾ ചീറിപ്പായുന്നതുകണ്ടു. ആറു പേർ മരിച്ചു. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റു.
ഡോ. കരുണാകരൻ നായർക്ക് ഇടതടവില്ലാതെ നാലു ദിവസം തൃശൂർ ജില്ല ആശുപത്രിയിൽ, അപകടത്തിൽ പെട്ടവർക്ക് സർജറി ചെയ്യേണ്ടതായി വന്നു. അപ്പോഴെല്ലാം ദാരുണ രംഗങ്ങൾക്കാണ് സാക്ഷിയാകേണ്ടി വന്നത്. മനുഷ്യ ശരീരങ്ങൾ ഈ വിധത്തിൽ ശിഥിലമാക്കപ്പെടാമോ -ഡോക്ടർ ചോദിക്കുന്നു. വെടിമരുന്നിന്‍റെ ഒരു പൊട്ടിത്തെറിയെന്നാൽ അതു നടന്ന ഭാഗത്തെ ജനങ്ങൾക്ക് അതു യുദ്ധസമാനമായ അവസ്ഥയാണ് ഉണ്ടാക്കുന്നതെന്ന് ഡോക്ടർ ഓർത്തെടുത്ത് പറഞ്ഞു.
അത്രയധികം പേർ പരിക്കുകളുമായി ജീവിതത്തിനായി മല്ലടിച്ചത് ഡോക്ടർ നേരിൽ കാണുകയായിരുന്നു. തൃശൂർ പൂരം നടക്കുന്ന ക്ഷേത്രത്തിനു സമീപമുള്ള തേക്കിൻകാട് മൈതാനത്തിന് എതിർ വശത്താണ് ഹോസ്പിറ്റൽ.
അത്യന്തം ഭയാനകവും ഞെട്ടിപ്പിക്കുന്നതുമായ ദൃശ്യങ്ങൾക്കാണ് ഇക്കാലത്ത് ഡോക്‌ടർ സാക്ഷിയായത്. കൊല്ലം ഗവ. ബോയ്സ് ഹൈസ്‌കൂളിനു സമീപത്തെ വീട്ടിലിരുന്ന് അക്കാല ചികിത്സ അനുഭവങ്ങൾ ഡോ. കരുണാകരൻ നായർ ‘മാധ്യമ’വുമായി പങ്കുവെച്ചു. കഴിഞ്ഞ ദിവസം തൃശൂർ മുണ്ടത്തിക്കോട് കുട്ടംകുളത്ത് സംഭവിച്ചത് വെടിമരുന്ന് പുരകളിലെ തീപിടിത്തമാണ്. പൊട്ടിത്തെറിയെയും തീപിടിത്തത്തെയും രണ്ടു രീതിയിൽതന്നെ കാണണമെന്നാണ് ഡോക്ടർ പറയുന്നത്. മനുഷ്യ ശരീരത്തിൽ നാൽപത് ശതമാനം പൊള്ളലുണ്ടായാൽ തന്നെ അതു ഗുരുതരമാണെന്നാണ് ഡോക്ടർ വിലയിരുത്തുന്നത്. അപ്പോൾ പിന്നെ അമ്പതും അമ്പത്തേഴ് ശതമാനവുമൊക്കെ പൊള്ളലേറ്റാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ? -ഡോക്ടർ ചോദിക്കുന്നു.
1988ലെ പെരുമൺ തീവണ്ടി അപകടം സംഭവിച്ചപ്പോഴും പരിക്കേറ്റവരെ ചികിത്സിക്കുന്നതിനുള്ള നേതൃത്വം വഹിച്ചത് കൊല്ലം ജില്ല ആശുപത്രിയിൽ ഡോ. പി കരുണാകരൻ നായരായിരുന്നു. ഒരു ദുരന്തം ഉണ്ടായാൽ അതേ സ്വഭാവത്തിലുള്ള മറ്റൊരു ദുരന്തം ഉണ്ടാകുന്നത് തീർച്ചയായും തടയപ്പെടേണ്ടതാണ്. എന്തുകൊണ്ടോ നമുക്ക് അതിനുള്ള സംവിധാനങ്ങൾ ഇല്ലാതെ പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

