നായ് ദത്തെടുക്കല്‍ പദ്ധതി തുടങ്ങുന്നു
text_fieldsജില്ല പഞ്ചായത്തിൽ നായ് ദത്തെടുക്കൽ പദ്ധതിക്കായുള്ള
നായ്ക്കുട്ടികൾ
കൊല്ലം: നായ്ക്കളുടെ എണ്ണപ്പെരുപ്പ ഭീഷണി നേരിടാന്‍ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. നായ്ക്കളെ ദത്തെടുക്കാന്‍ അവസരമൊരുക്കിയാണ് മൃഗസ്നേഹികള്‍ക്കും സ്വീകാര്യമാകുന്ന രീതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കൊട്ടിയം ആസ്ഥാനമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സന്നദ്ധ സംഘടനയുമാണ് പുതുപരീക്ഷണത്തിന് പിന്നില്‍.
ലോക പേവിഷവിമുക്ത ദിനമായ 28ന് ആരംഭിക്കുന്ന ദത്തെടുക്കല്‍ പദ്ധതിയോടൊപ്പം തെരുവുനായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കുന്ന പദ്ധതിയും ആരംഭിക്കും. നൂറുദിവസം കൊണ്ട് 25,000 തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്കുന്ന രക്ഷ പദ്ധതിയുടെയും ഉദ്ഘാടനം രാവിലെ 11ന് ജില്ല പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് പി.കെ. ഗോപന് നിര്‍വഹിക്കും.
ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്കി രജിസ്റ്റര്‍ ചെയ്ത് നായ്ക്കുട്ടികളെ വഴിയിലുപേക്ഷിക്കില്ലെന്നും നന്നായി പരിപാലിക്കുമെന്നും കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുമെന്നുമുള്ള സത്യവാങ്മൂലവും നല്കി നായ്ക്കുട്ടികളെ ദത്തെടുക്കാം. എല്ലാവിധ പ്രതിരോധ കുത്തിവെപ്പുകളും നല്കിയ മൂന്ന് മാസം പ്രായമുള്ള 33 നായ്ക്കുട്ടികളാണ് നിലവിൽ ലഭ്യമായുള്ളത്. ദത്തെടുക്കുന്നവയെ കൊണ്ടുപോകാനുള്ള കാര്‍ഡ് ബോര്‍ഡ് ബോക്സുകളോ കേജുകളോ കൊണ്ടുവരണം.
ചെറിയ പെറ്റ്ഫുഡ് പായ്ക്കളും ടോണിക്കുകളടങ്ങിയ അവശ്യ മരുന്ന് പായ്ക്കുകളും നായ്ക്കുട്ടികളോടൊപ്പം സൗജന്യമായി നല്‍കുമെന്ന് ജില്ല മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍ കുമാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

