ജില്ല പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലക്ക് ഊന്നൽ,സാധുജന ശാക്തീകരണം
text_fieldsകൊല്ലം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.ആർ. അരുൺ ബാബു 2026-2027 വർഷത്തെ ബജറ്റ് അവതരിപ്പിക്കുന്നു
കൊല്ലം: കാർഷിക മേഖലക്ക് പ്രാധാന്യം നൽകിയും ഗ്രാമീണ ജനവിഭാഗത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ ആഴത്തിൽ പരിഗണിച്ചുമുള്ള കൊല്ലം ജില്ല പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺ ബാബു അവതരിപ്പിച്ചു. സാധാരണ ജനങ്ങളുടെ ഭൗതികപ്രശ്നങ്ങൾ പരിഗണിച്ചും വരുംതലമുറയെയും അവശ ജനവിഭാഗത്തെയും കരുതിയുമുള്ള പദ്ധതികളാണ് മുന്നോട്ടുവെക്കുന്നതെന്ന് വൈസ് പ്രസിഡന്റ് വ്യക്തമാക്കി. 268.96 കോടി രൂപ വരവും 210.94 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
നിത്യചെലവും പദ്ധതി ചെലവുമെല്ലാം പരിഗണിച്ച് ആകെ 27.29 കോടിരൂപ ബാക്കി വരുന്ന ബജറ്റാണ് 2026-27 കാലയളവിലേക്കായി അവതരിപ്പിച്ചത്. നിലവിൽ പ്രാരംഭബാക്കിയായി 38.65 കോടി രൂപയുണ്ട്. കഴിഞ്ഞ രണ്ട് തവണയായി സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി സ്വന്തമാക്കിയ കൊല്ലം ജില്ല പഞ്ചായത്തിനെ ആ നിലയിലേക്കെത്തിച്ച കാർഷിക മേഖലയിലെ കുതിപ്പ് നൂതന പദ്ധതികളിലൂടെ കരുത്തുറ്റതാക്കുന്നതിനാണ് ഇത്തവണയും മുൻതൂക്കം നൽകിയിട്ടുള്ളത്.
ജില്ല പഞ്ചായത്തിന്റെ കാർഷിക മൃഗസംരക്ഷണമേഖലകളുടെ മുഖമുദ്രയായ കുരിയോട്ടുമല ഫാമിനെ അന്താരാഷ്ട്ര നിലവാരമുള്ള വൈജ്ഞാന കേന്ദ്രമായി ഉയർത്തുന്ന പദ്ധതി അടക്കം കാർഷിക വിഭവങ്ങളിലൂടെ സാമ്പത്തിക ഉന്നമനത്തിന് ബജറ്റിൽ പ്രഥമപരിഗണന നൽകുന്നതും ഇത് ലക്ഷ്യമിട്ടാണ്. ഭാവിതലമുറയെയും കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്ക് പുറമെ സ്വന്തമായി കാർഷിക ഉൽപന്നങ്ങൾ പുറത്തിറക്കുന്ന ജില്ല പഞ്ചായത്ത് അതിന് പുറമെ നിരവധി മൂല്യവർധിത ഉൽപന്നങ്ങൾ കൂടി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. മിൽക്ക് എ.ടി.എം, മുട്ട സമൃദ്ധി, മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട്, ദാരിദ്ര്യ ലഘൂകരണം, പാലിയേറ്റിവ് കെയർ പരിശീലനം, മദർ കെയർ, എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾക്കൊപ്പം അഷ്ടമുടി അഴക് എന്നപേരിൽ കൊല്ലത്തിന്റെ സ്വന്തം കായലായ അഷ്ടമുടിയെ പ്ലാസ്റ്റിക് രഹിതമാക്കി തെളിനീരായി ഒഴുക്കാനും പദ്ധതിയുണ്ട്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി അധ്യക്ഷയായിരുന്നു.
വൻ പദ്ധതികൾ, വിപുലമായ ലക്ഷ്യം
- കൂരിയോട്ടുമലയിലെ ജില്ലപഞ്ചായത്തിന്റെ ഫാമിനെ അന്താരാഷ്ട്രനിലവാരമുള്ള കേന്ദ്രമായി ഉയർത്താൻ അഗ്രോ ഗാലക്സി പദ്ധതി നടപ്പാക്കും. തോട്ടതറയിലെ ക്വയിലോൺ ചിക്കൻ ഫീഡ്സ് ഉൽപാദന കേന്ദ്രത്തിൽ ആധുനിക പെല്ലറ്റിങ് യൂനിറ്റ് സ്ഥാപിക്കും.
- തെരുവുനായ് ശല്യം പരിഹരിക്കാൻ സഹജീവനം എന്നപേരിൽ ഷെൽട്ടർ ഹോമും വന്ധ്യംകരണ പദ്ധതിയും തുടങ്ങും. ഇതിനായി ഒന്നരക്കോടി രൂപയും പോർട്ടബിൾ എ.ബി.സി സെന്റർ പദ്ധതിക്കായി മൂന്ന് കോടിയും നീക്കിവെച്ചു.
- അഷ്ടമുടിക്കായലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും തെളിനീരായി ഒഴുക്കുന്നതിനും അഷ്ടമുടി അഴക് എന്നപേരിൽ പദ്ധതി. കായലിലെയും തീരപ്രദേശത്തെയും പ്ലാസ്റ്റിക് അടക്കം അജൈവ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. കല്ലറ, ഇത്തിക്കര, പള്ളിക്കൽ ആറുകളും മാലിന്യ മുക്തമാക്കും.
- അഞ്ചുകോടി ചെലവഴിച്ച് നീലഹരിതം എന്നപേരിൽ ടൂറിസം പദ്ധതി നടപ്പാക്കും.
ബജറ്റ് ചുരുക്കത്തിൽ
- ജില്ല പഞ്ചായത്തിന് കീഴിലെ ഹൈസ്കൂളുകളിൽ ഹരിതമുറ്റം: അക്ഷരമുറ്റത്തെ അടുക്കളത്തോട്ടം പദ്ധതി നടപ്പാക്കും. സ്കൂളുകളിൽ പച്ചക്കറികളും ഔഷധസസ്യങ്ങളും വിളയിക്കുന്ന ഈ പദ്ധതിക്കായി 25 ലക്ഷം രൂപ.
- കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം മൂല്യവർധിത ഉൽപന്നമായ കശുമാങ്ങനീര് ഉൽപാദിപ്പിക്കാനുള്ള പ്ലാന്റുകളും സ്ഥാപിക്കും -50 ലക്ഷം
- ചക്കയിൽനിന്ന് മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിന് കൊല്ലം ഹാർവെസ്റ്റ് എന്നപേരിൽ പ്രത്യേക ബ്രാൻഡിംഗിന് രൂപം നൽകും -50 ലക്ഷം.
- തെങ്ങിൻ തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാനായി കേരശ്രീ പദ്ധതി, കൽപകം ബ്രാൻഡിൽ വെളിച്ചെണ്ണക്കൊപ്പം കോക്കനട്ട് മിൽക്ക് പൗഡർ, വിർജിൻ കോക്കനട്ട് ഓയിൽ എന്നിവ വിപണിയിൽ എത്തിക്കും -20ലക്ഷം
- കതിൽ മണി പദ്ധതി വിപുലീകരിച്ച് 1500 ഏക്കർ സ്ഥലത്ത് നെൽകൃഷി വ്യാപിപ്പിക്കും. പ്രാദേശിക കർഷകരിൽ നിന്നടക്കം നെല്ല് ഏറ്റെടുത്ത് കതിർമണി ലേബലിൽ മട്ട അരി വിപണിയിലിറക്കും. ഇതിനായി നാലുകോടി.
- സുഗന്ധം കൊല്ലം എന്ന പേരിൽ സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപനത്തിനായി പദ്ധതി. അലങ്കാര ചെടികളുടെ വിപണനത്തിനായും പദ്ധതി.
- വന്യജീവി ആക്രമണം നേരിടാൻ സൗരോർജ തൂക്കുവേലികൾ സ്ഥാപിക്കും - 50ലക്ഷം.
- ജില്ല പഞ്ചായത്തിന്റെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന മാംസം പ്രീമിയം ബ്രാൻഡായി വിപണിയിലെത്തിക്കാൻ 80 ലക്ഷം ചെലവഴിച്ച് അറവുശാലയും സംസ്കരണ യൂനിറ്റും സ്ഥാപിക്കും. ഒരു കോടി രൂപയോളം ചെലവഴിച്ച് 11 ബ്ലോക്കുകളിലും കോഴിമുട്ട ഉൽപാദന സംവിധാനമൊരുക്കും.
- അത്യാവശ്യ കാര്യങ്ങൾക്കായി വീട്ടിൽനിന്ന് മാറി നിൽക്കുമ്പോൾ വളർത്തുമൃഗങ്ങളെ ഏൽപ്പിക്കാൻ ‘പെറ്റ് കെയർ സെന്റർ’ പദ്ധതി നടപ്പാക്കും. *തീരക്കടലിലെയും അഷ്ടമുടിക്കായലിലെയും മത്സ്യം പാചകത്തിന് സജ്ജമാക്കി ജനങ്ങൾക്ക് ലഭിക്കാൻ ലക്ഷ്യമിട്ട് മത്സ്യശ്രീ കൊല്ലം ഫ്രഷ് കട്ട് സംവിധാനം കൊണ്ടുവരും. കൂടാതെ ലൈവ് ഫിഷ് മാർക്കറ്റ് പദ്ധതിയും. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് എഫ്.ആർ.പി വള്ളങ്ങൾ വാങ്ങാൻ 50 ലക്ഷം.
- വനിത സംരംഭക യൂനിറ്റുകളുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് യൂനിഫോം നിർമിച്ച് നൽകാൻ പദ്ധതി.
- ഭിന്നശേഷിക്കാർക്ക് സൈഡ് വീലോടുകൂടിയ സ്കൂട്ടർ വാങ്ങിനൽകാനായി ഒന്നരക്കോടി രൂപയുടെ പദ്ധതി. കാൻസർ രോഗബാധിതരായ വയോജനങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും നൽകും.
- കളിസ്ഥലങ്ങളിലേക്ക് യുവാക്കളെ തിരികെ എത്തിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ യുവജന ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ നൽകും.
- സ്നേഹ സ്പർശം എന്നപേരിൽ നവീന പാലിയേറ്റിവ് പരിശീലന പദ്ധതി തുടങ്ങും. ജില്ല പഞ്ചായത്തിന് കീഴിലെ വിക്ടോറിയ ആശുപത്രിയിൽ ആധുനിക സംവിധാനത്തോടെ ഡീലക്സ് വെയിറ്റിങ് ഏരിയ സജ്ജമാക്കും -ഒരു കോടി.
- ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നാല് ബ്ലോക്കുകളിൽ ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിക്കും.
- ഓട്ടിസം ബാധിച്ച കുട്ടികൾക്കായി റെസിഡൻഷ്യൽ സ്കൂൾ സ്ഥാപിക്കാൻ -മൂന്ന് കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

