ഭാഗീരഥിയമ്മ അക്ഷരങ്ങളുടെ ലോകത്തേക്ക്തിരിച്ചെത്തിയത് പ്രതിസന്ധികളെ അതിജീവിച്ച്
text_fieldsകൊല്ലം: ഭാഗീരഥിയമ്മ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയത് പ്രതിസന്ധികളെ അതിജീവിച്ച്. സ്കൂള്‍ പഠനകാലത്ത് ജീവിതപ്രാരബ്ധങ്ങളില്‍ പെട്ടതിനാല്‍ മൂന്നാംക്ലാസ് വരെ മാത്രമേ പഠിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പട്ടിണിയും പ്രയാസങ്ങളും അതിജീവിച്ചാണ് ഭാഗീരഥിയമ്മ തെൻറ സഹോദരങ്ങളെയും മക്കളെയും ചേര്‍ത്തുനിര്‍ത്തി ജീവിതത്തെ മുന്നോട്ട് നയിച്ചത്. 105ാം വയസ്സില്‍ കൂട്ടുകാരിയും പ്രിയങ്കരിയുമായിരുന്ന ശാരദയുടെ മകള്‍ ഷേര്‍ളിയാണ് ഭാഗീരഥിയമ്മയെ അക്ഷരങ്ങളുടെ ലോകത്തേക്ക് പോകണമെന്ന ആശ വീണ്ടും ഉണ്ടാക്കിയെടുത്തത്. സര്‍വവിധ പിന്തുണയുമായി മകള്‍ തങ്കമണിയും ഒപ്പമുണ്ടായിരുന്നു. ഷേര്ളിയിലൂടെ നാലാം ക്ലാസ് തുല്യത പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ നടത്തുകയും വിജയിക്കുകയും ചെയ്തതോടെയാണ് ഭാഗീരഥിയമ്മക്ക് അക്ഷരമുത്തശ്ശി എന്ന പേര് ലഭിച്ചത്.
കുട്ടിക്കാലത്ത് നേരിട്ട കഷ്ടപ്പാടുകളും ദുരിതങ്ങളും അതിജീവിച്ചതിനു ലഭിച്ച അംഗീകാരമായിരുന്നു രാജ്യത്തെ സ്ത്രീകൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ നാരീശക്തി പുരസ്കാരം. െചറുപ്പത്തിൽ തന്നെ അമ്മ മരിച്ചതോടെ സഹോദരങ്ങളുടെ സംരക്ഷണം ഭാഗീരഥിയമ്മ ഏറ്റെടുത്തു. സഹോദരിമാര്‍ ഒറ്റക്കായിേപ്പാകുമെന്നതിനാലും കുടുംബത്തിലെ അക്കാലത്തെ ചില പ്രതിസന്ധികളും കാരണം തെൻറ ഒമ്പതാം വയസ്സില്‍ പഠനമുപേക്ഷിക്കേണ്ടിവന്നു. കുടുംബ വീടായ തിനവിള കായല്വാരത്തുനിന്ന് പ്രാക്കുളം ഗവ. പ്രൈമറി സ്കൂളിലേക്ക് കുട്ടുകാരുമൊത്ത് വയല്‍വരമ്പിന്‍ നടുവിലൂടെ സ്കൂളിലേക്കുള്ള യാത്രകള്‍. പിന്നീട്, സഹോദരങ്ങളെ സ്കൂളിലേക്കയക്കാനായാണ് അവർ പോയത.് വിവാഹിതയായി അധികമാകുംമുമ്പേ ഭർത്താവ് രാഘവന്‍പിള്ള മരിച്ചു. പിന്നെ, മക്കളെ പഠിപ്പിക്കുന്നതിലായി ശ്രദ്ധ.
നാലാംക്ലാസില്‍ തുല്യത പരീക്ഷയില്‍ നേടിയ വിജയവും ചരിത്രമായിരുന്നു. 275 മാര്‍ക്കില്‍ 205 മാര്‍ക്കും നേടിയാണ് വിജയിച്ചത്. കണക്കിന് മുഴുവന്‍ മാര്‍ക്കും നേടിയായിരുന്നു ജയം. ഏഴാം ക്ലാസ് തുല്യത പഠനം ഇക്കഴിഞ്ഞ സാക്ഷരത ദിനത്തിലാണ് അധ്യാപിക ഷേര്‍ളിയുടെ സഹായത്തോടെ ആരംഭിച്ചത്. മലയാള ഭാഷയും അതിലെ കവിതകളുമായിരുന്നു ഇഷ്ടം.
106 വയസ്സായെങ്കിലും അക്ഷരമുത്തശ്ശിക്ക് ആധാര്‍ ലഭിച്ചിരുന്നില്ല. ഇതിനാല്‍ പെന്‍ഷനും ലഭിച്ചിരുന്നില്ല. ഇത് വാര്‍ത്തയായതോടെ അധികൃതര്‍ ഇടപെട്ട് ആധാര്‍ ശരിയാക്കുകയും പെന്ഷന് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. മാസങ്ങൾക്കുമുമ്പാണ് ക്ഷേമപെൻഷനുകൾ കിട്ടിത്തുടങ്ങിയത്. മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു അതിയായ ആഗ്രഹം സാധിക്കാതെയാണ് ഭാഗീരഥിയമ്മ യാത്രയായത്. മോഹന്‍ലാലിനെ കാണണം, സംസാരിക്കണമെന്നായിരുന്നു ആഗ്രഹം. ഭാഗീരഥിയമ്മയോട് അടുപ്പമുള്ള പലരോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.