‘അഴകാർന്ന കൊല്ലം ജനപങ്കാളിത്തത്തോടെ' പദ്ധതിയുമായി കോർപറേഷൻ
text_fieldsകൊല്ലം: കോർപറേഷനിലെ മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനമൊരുക്കിയും ഹരിതകർമസേനാംഗങ്ങളെ ഉൾപ്പെടുത്തി ഖരമാലിന്യ ശേഖരണത്തിലൂടെയും ‘അഴകാർന്ന കൊല്ലം ജനപങ്കാളിത്തത്തോടെ’ പദ്ധതിക്ക് തുടക്കമാകുന്നു. കോർപറേഷൻ സമ്പൂർണ ഖരമാലിന്യ ശുചിത്വ പദവി കൈവരിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മേയർ പ്രസന്ന ഏണസ്റ്റ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന് ബയോ ബിന്നുകൾ, ബയോഗ്യാസ് പ്ലാന്റ്, കിച്ചൻ കമ്പോസ്റ്റ് യൂനിറ്റ് എന്നിവ എല്ലാ വീടുകൾക്കും നൽകി മാലിന്യ സംസ്കരണം നടപ്പാക്കുന്നതിന് 4.75 കോടി രൂപയാണ് വകയിരുത്തിയത്. ദ്രവ മാലിന്യ സംസ്കരണത്തിന് കുരീപ്പുഴയിലെ 12 എം.എൽ.ഡി ശേഷിയുള്ള എസ്.ടി.പി നിർമാണം പൂർത്തീകരണ ഘട്ടത്തിലാണ്.
അഷ്ടമുടിക്കായലിലേക്കുള്ള എല്ലാ വീടുകളിലേയും ഔട്ട് െലെറ്റുകൾ നീക്കം ചെയ്ത് ബി.പി.എൽ കുടുംബങ്ങൾക്ക് ബയോഡൈജസ്റ്റർ ടോയ്ലറ്റ് സൗജന്യമായി നൽകുന്നതിനും ജലാശയത്തെ മാലിന്യ മുക്തമാക്കുന്നതിനും നടപടി സ്വീകരിക്കും. അജൈവമാലിന്യം സംസ്കരിക്കാനുള്ള നൂതന സംവിധാനം നടപ്പാക്കുന്നതിനും ഹരിത കർമസേനയെ വിനിയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്യുന്നതിനും യൂസർ ഫീ ഇനത്തിലുള്ള പിരിവ് 100 ശതമാനം കൈവരിക്കുന്നതിനും നടപടി സ്വീകരിച്ചതായി മേയർ പറഞ്ഞു.
കോർപറേഷൻ ഓഫിസിലും ഘടക സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് വിലയിരുത്താൻ നടപടി സ്വീകരിച്ചു. പൊതുയിടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി സാധ്യമായിടത്തെല്ലാം കാമറകൾ സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.പദ്ധതി തിങ്കളാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നുവരെ നടക്കുന്ന പ്രവർത്തനങ്ങളുടെ മുന്നോടിയായി വിളംബര റാലി നടത്തി. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ഹണി ബെഞ്ചമിൻ, യു. പവിത്ര, ക്ലീൻ സിറ്റി മാനേജർ എ.എസ്. പ്രമോദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.