ബോംബ് ഭീഷണി; കൊല്ലം പാസ്പോർട്ട് ഓഫിസിൽ പരിശോധന നടത്തി
text_fieldsകൊല്ലം പാസ്പോർട്ട് ഓഫീസിൽ ബോംബ് ഭീഷണിയെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കൊല്ലം: ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം പാസ്പോർട്ട് ഓഫിസിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താതിരുന്നതോടെ വ്യാജ ഭീഷണിയാണെന്ന് ഉറപ്പിച്ച് ഒരു മണിക്കൂറോളം നീണ്ട പരിശോധന പൂർണമായപ്പോഴാണ് അനിശ്ചിതത്വത്തിന് അവസാനമായത്.
സംസ്ഥാനത്തെ പാസ്പോർട്ട് ഓഫിസുകൾക്ക് നേരെയുണ്ടായ ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എ.സി.പിക്ക് വെള്ളിയാഴ്ച രാവിലെ 9.45ഓടെയാണ് കൊല്ലം ഓഫിസിനും ഭീഷണിയുള്ള വിവരമെത്തിയത്. തുടർന്ന് 10ഓടെ കൊല്ലം ഈസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരെത്തി എ.ആർ ക്യാമ്പിന് സമീപം എസ്.എൻ ട്രസ്റ്റ് കോംപ്ലക്സിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ദേപാസ്പോർട്ട് ഓഫിസിൽ പരിശോധന നടത്തിയത്.
പാസ്പോർട്ട് സേവനങ്ങൾക്കായി ഓഫിസിലെത്തിയ പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചായിരുന്നു പരിശോധന. വ്യാജ ബോംബ് ഭീഷണി കാരണം പാസ്പോർട്ട് സേവനത്തിനെത്തിയ നിരവധി പേർക്കാണ് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത്. കൊല്ലത്ത് ഇത്തരം വ്യാജ ഭീഷണികൾ കലക്ടറേറ്റിനെ ലക്ഷ്യംവെച്ച് നിരന്തരം വരുന്ന സംഭവങ്ങളും പരിശോധനകളും ഇടക്കിടക്ക് ഉണ്ടാകുന്നതിനിടയിലാണ് ഇപ്പോൾ പുതുതായി പാസ്പോർട്ട് ഓഫിസിനെ ലക്ഷ്യംവെച്ചുള്ള ഭീഷണി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

