വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിൽ
text_fieldsപരിമൽ ദാസ്
കൊല്ലം: ‘സുരക്ഷിത തീരം’ പദ്ധതിയുടെ ഭാഗമായ പരിശോധനയിൽ വ്യാജ ആധാറുമായി ബംഗ്ലാദേശ് സ്വദേശി പിടിയിലായി. ബംഗ്ലാദേശിലെ നൊക്കാലി ജില്ലയിലെ പരിമൽ ദാസ് (21) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കടലോര മേഖലകളിലെ മത്സ്യബന്ധന മേഖലകളിലും അനുബന്ധ മേഖലകളിലും ജോലി ചെയ്തു വരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന പദ്ധതിയാണിത് ‘സുരക്ഷിത തീരം’. ഈ പരിശോധനയിലാണ് വ്യാജ ആധാറുമായി ഇയാൾ പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതിൽ ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ബംഗാളിൽ പ്രവേശിച്ച് അവിടെ നിന്നും വ്യാജ വിലാസത്തിൽ ഏജന്‍റുമാർ വഴി ആധാർ എടുത്തതാണെന്ന് മനസ്സിലായി.
വ്യാജ ആധാർ എടുക്കാൻ സഹായിച്ച ഏജന്റിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വ്യാജ രേഖ ചമച്ചതിനും ഫോറിനേഴ്സ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശ് സ്വദേശിയെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ വ്യാപക പരിശോധനക്കാണ് സിറ്റി പോലീസ് പദ്ധതിയിടുന്നത്.
ശക്തികുളങ്ങര ഐ.എസ്.എച്ച്.ഒ ആർ.രതീഷ്, എസ്.ഐ ജിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി അറസ്റ്റ് ചെയ്തത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന് കൊല്ലം എ.സി.പി എസ് ഷെരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

