നിയമസഭ തെരഞ്ഞെടുപ്പ്; കരുനാഗപ്പള്ളിയിൽ പോർമുഖം തെളിഞ്ഞു
text_fieldsഅഡ്വ. എം.എസ്. താര (എൽ.ഡി.ഫ്), സി.ആർ. മഹേഷ് (യു.ഡി.എഫ്), വി.എസ്. ജിതിൻദേവ് (എൻ.ഡി.എ)
കരുനാഗപ്പള്ളി: കോൺഗ്രസ് കൂടി ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ പോർമുഖം തെളിഞ്ഞു. നിലവിലെ എം.എൽ.എ സി.ആർ. മഹേഷ് ഇത്തവണയും യു.ഡി.എഫിനുവേണ്ടി ജനവിധിതേടും.
29,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ മണ്ഡലത്തിൽ നിന്നും സി.ആർ. മഹേഷ് വിജയിച്ചുകയറിയത്. നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇത്തവണ ഭൂരിപക്ഷം ഇരട്ടി ആകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. എൽ.ഡി.എഫിന് വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐ ജില്ല അസി. സെക്രട്ടറിയും അറിയപ്പെടുന്ന അഭിഭാഷകയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ നേതൃനിര സംഘാടകയുമായ അഡ്വ. എം.എസ്. താരയാണ് അങ്കത്തിനിറങ്ങുന്നത്. കരുനാഗപ്പള്ളിയുടെ ഏറ്റവും പ്രിയങ്കരനും കമ്യൂണിസ്റ്റ് താത്വികനുമായിരുന്ന ബി.എം. ഷെരീഫിന്റെ മകളാണ് എം.എസ്. താര. പ്രത്യയശാസ്ത്രപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാട് സൂക്ഷിക്കുന്ന ഇവർ കരുനാഗപ്പള്ളിയിൽ ഇത്തവണ രാഷ്ട്രീയംമാറ്റം ഉണ്ടാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
നിലവിൽ കരുനാഗപ്പള്ളി താലൂക്ക് അർബൻ ബാങ്ക് ചെയർപേഴ്സൺ, പന്നിശ്ശേരി നാണുപിള്ള സ്മാരക ഗ്രന്ഥശാല പ്രസിഡന്റ്, കേരള മഹിളാസംഘം ജില്ല സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുവരികയാണ്. എൻ.ഡി.എക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത് ബി.ജെ.പിയുടെ യുവനിര പ്രവർത്തകരിൽ ശ്രദ്ധേയനായ വി.എസ്. ജിതിൻ ദേവാണ്. യുവമോർച്ചയിലൂടെ ബി.ജെ.പിയുടെ ജില്ല നേതൃത്വത്തിലെത്തിയ ജിതിൻദേവ്, കഴിഞ്ഞതവണ പത്തനാപുരത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ജനവിധി നേടിയിരുന്നു. ഇത്തവണ കരുനാഗപ്പള്ളിയിൽ മത്സരം പൊടിപാറുമെന്നതിൽ സംശയമില്ലെന്ന് തുടക്കത്തിൽതന്നെ സൂചനനൽകിയാണ് പ്രചാരണരംഗം സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

