ധീര ജവാന് വൈശാഖിന്റെ സഹോദരിക്ക് നിയമനം
text_fieldsധീരജവാന് എച്ച്. വൈശാഖിന്റെ സഹോദരി ശിൽപക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമന ഉത്തരവ് കൈമാറുന്നു
കൊല്ലം: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന് നഷ്ടമായ ധീരജവാന് എച്ച്. വൈശാഖിന്റെ സഹോദരി ഇനി സര്‍ക്കാര്‍ ജീവനക്കാരി. സമാശ്വാസനിയമനപ്രകാരം കൊട്ടാരക്കര താലൂക്ക് ഓഫിസില്‍ വില്ലേജ് അസിസ്റ്റന്റ്/ക്ലര്‍ക്ക് തസ്തികയിലേക്ക് നിയമിച്ചുള്ള ഉത്തരവ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ കുടവട്ടൂരിലെ വീട്ടിലെത്തിയാണ് കൈമാറിയത്.
നാടിനായി ജീവത്യാഗം ചെയ്ത വൈശാഖിന്റെ കുടുംബത്തിന് തണലാകും സഹോദരി ശില്പക്ക് കിട്ടിയ ജോലി. സര്‍ക്കാര്‍ എല്ലാവര്ക്കും ഒപ്പമുണ്ടെന്ന് കാലതാമസം കൂടാതെ തിരിച്ചറിയാമെന്ന് കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. വൈശാഖിന് ജീവന് നഷ്ടമായി ദിവസങ്ങള്‍ക്കുള്ളില്‍തന്നെ കുടുംബത്തിന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രത്യേക ഇടപെടല്‍ നടത്തിയാണ് ജോലി നല്‍കാനുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.
നിയമനം വേഗത്തിലാക്കിയ മുഖ്യമന്ത്രിക്കും മന്ത്രി കെ.എന്‍. ബാലഗോപാലിനും ജനപ്രതിനിധികള്‍ക്കും റവന്യൂ-സൈനികക്ഷേമ ഉദ്യോഗസ്ഥര്‍ക്കും വൈശാഖിന്റെ സഹോദരിയും മാതാവും നന്ദി അറിയിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, എം.ബി. പ്രകാശ്, കെ. സോമശേഖരന്‍, കൊട്ടാരക്കര തഹസില്‍ദാര്‍ പി. ശുഭന്, ഓടനാവട്ടം വില്ലേജ് ഓഫിസര്‍ പി. മനോജ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

