നെൽകതിർകറ്റയെത്തി, തൃക്കടവൂരിൽ ഇന്ന് നിറപുത്തരി
text_fieldsനിറപുത്തരിക്കുള്ള നെൽകതിർക്കറ്റകൾ ആചാരങ്ങളോടെ തൃക്കടവൂർ മഹാദേവ
ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു
അഞ്ചാലുംമൂട്: നിറപുത്തരിക്കുള്ള നെൽക്കതിർക്കറ്റകൾ ആചാരങ്ങളോടെ തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെത്തിച്ചു. കടവൂർ ഏലയിൽ വർഷങ്ങളായി നെൽകൃഷി നടത്തുന്ന കർഷകരുടെ നേത്യത്വത്തിലാണ് നിറപുത്തരിക്കായി നെൽകറ്റകൾ കൃഷി ചെയ്തത്. ആചാരപ്രകാരം കറ്റ കൊയ്ത് മേളങ്ങളുടെ അകമ്പടിയോടെ ‘ഇല്ലം നിറ വല്ലം നിറ’ എന്ന് ഉരുവിട്ടു കൊണ്ട് കർഷക പാരമ്പര്യവേഷത്തിൽതല ചുമടായി കറ്റകൾ ക്ഷേത്രത്തിൽ എത്തിച്ചു.
ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വത്സലകുമാരിയുടെ നേതൃത്വത്തിൽ കറ്റകൾ ഏറ്റുവാങ്ങി. വ്യാഴാഴ്ച രാവിലെ നടക്കുന്ന നിറപുത്തരി ചടങ്ങിന് ശേഷം നെൽകതിരുകൾ ഭക്തർക്ക് പൂജിച്ച് നൽകും. കർക്കടകത്തിലെ അമാവാസി കഴിഞ്ഞുള്ള മുഹൂർത്തത്തിലാണ് ഇല്ലംനിറ നടക്കുന്നത്. മനുഷ്യന്റെ അധ്വാനത്തിന്റെ ഫലത്തെയാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത്. കാർഷികവൃത്തിക്കും കർഷകർക്കും ഉള്ള അംഗീകാരവും ആദരവും കൂടിയാണ് ഈ ചടങ്ങ്.