അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തംഗം തൊഴിലെടുക്കാതെ തൊഴിലുറപ്പ് മസ്റ്റർ റോളിൽ ഒപ്പിടുകയും വേതനം കൈപ്പറ്റുകയും ചെയ്തതായി ഓംബുഡ്സ്മാൻ കണ്ടെത്തി. ഇതിനെത്തുടർന്ന് അനധികൃതമായി കൈപ്പറ്റിയ വേതനം ട്രഷറിയിൽ തിരിച്ചടച്ചു.
പൊതു പ്രവർത്തകരായ ബി. സേതുനാഥ്, എൻ. അനിൽകുമാർ എന്നിവർ ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു.
അഞ്ചൽ പഞ്ചായത്തിലെ വടമൺ-അമ്പലക്കോണം ഭാഗങ്ങളിൽ ഭൂമിതട്ട് തിരിക്കൽ പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. ഫെബ്രുവരിയിൽ ഓംബുഡ്സ്മാൻ നടത്തിയ സിറ്റിങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് യോഗം നടന്ന രണ്ടു ദിവസങ്ങളിൽ അംഗം യോഗങ്ങളിൽ പങ്കെടുത്തിട്ടുള്ളതായും കണ്ടെത്തി.
കൂട്ടുനിന്ന മേറ്റുമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ സെക്രട്ടറിമാർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തൊഴിലാളികളോട് ശത്രുതാപരമായ പെരുമാറ്റം അവസാനിപ്പിക്കണമെന്നും ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ദേശീയ കെട്ടിട നിർമാണത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രസിഡൻറുമായ വലിയവിള വേണു ആവശ്യപ്പെട്ടു.