ആംബുലൻസ് ജീവനക്കാരുടെ ക്ലിയറൻസ്: സമർപ്പിക്കാത്തവരേറെ
text_fieldsകൊല്ലം: ആംബുലൻസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) സമർപ്പിക്കാനുള്ള കാലാവധി അവസാനിച്ചെങ്കിലും ഇനിയും ഇത് സമർപ്പിക്കാത്തവർ ഏറെ. കഴിഞ്ഞ 14നകം സർട്ടിഫിക്കറ്റ് ആർ.ടി.ഒക്ക് സമർപ്പിക്കാനും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുമാണ് കലക്ടർ ഉത്തരവിട്ടിരുന്നത്.
എന്നാൽ, സ്വകാര്യ ആംബുലൻസ് ഉൾപ്പെടെ നിരവധിപേർക്ക് ഇനിയും സർട്ടിഫിക്കറ്റ് സമർപ്പിക്കാനായില്ല. ക്വാറൻറീനിലും ജോലിയിലുമായതിനാൽ ചിലർക്ക് അപേക്ഷ നൽകാൻ കഴിഞ്ഞില്ല. സമർപ്പിച്ച പലർക്കും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുമില്ല. അപേക്ഷ സമർപ്പിച്ച് അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ള അന്വേഷണവും പൂർത്തിയാക്കിയശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ പൊലീസിെൻറ തിരക്ക് മൂലം നാലു മുതൽ അഞ്ചു ദിവസം വരെ കാലതാമസം ഉണ്ടാകുന്നുണ്ട്.
സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിക്കണമെന്ന് സ്വകാര്യ ആംബുലൻസ് ജീവനക്കാരുടെ സംഘടനയായ ആംബുലൻസ് ഡ്രൈവേഴ്സ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 650 രൂപയാണ് സർട്ടിഫിക്കറ്റിന് ഫീസ്. കാലാവധി ആറുമാസമാണ്. വർഷത്തിൽ രണ്ടുതവണ സർട്ടിഫിക്കറ്റ് പുതുക്കേണ്ട തുക ജീവനക്കാർ തന്നെ കൊടുക്കണം. ആംബുലൻസ് സേവനമായതിനാൽ അവർക്ക് ഇത് സൗജന്യമായി നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് 5000ത്തിലേറെ സ്വകാര്യ ആംബുലൻസ് സർവിസുകളുണ്ട്. ഭൂരിഭാഗം പേർക്കും പി.സി.സി ഇല്ല. ജോലിക്ക് കയറി എട്ടുവർഷത്തിനിടെ ഇങ്ങനെയൊരു സർട്ടിഫിക്കറ്റിെൻറ ആവശ്യം വന്നിട്ടില്ലെന്ന് ഡ്രൈവറും സംഘടന സെക്രട്ടറിയുമായ അഭിലാഷ് പാേങ്ങാട് പറഞ്ഞു. ജി.പി.എസ് ഘടിപ്പിക്കണമെന്നതാണ് മറ്റൊരു നിർദേശം. ആംബുലൻസ് പെർമിറ്റ് വാഹനമല്ലാത്തതിനാൽ ഇവക്ക് ജി.പി.എസ് ഉണ്ടാകാറില്ല. പുതിയ ഉത്തരവു പ്രകാരം ഇത് ഘടിപ്പിക്കാനും 5000 മുതൽ 8000 രൂപവരെ ചെലവഴിക്കേണ്ടിവരും.
കൂൾഫിലിം ഒഴിവാക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രോഗിയുടെ സ്വകാര്യത ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെടുന്നു. പി.സി.സി, ജി.പി.എസ് എന്നിങ്ങനെ എല്ലാ നിർദേശവും സ്വാഗതാർഹമാണെന്നും സർക്കാർ സഹായം കൂടിലഭ്യമാക്കണമെന്നുമാണ് ആവശ്യം.
സാവകാശം നൽകി –ജോ. ആർ.ടി.ഒ
കൊല്ലം: പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട കാലാവധി 14ന് അവസാനിച്ചെങ്കിലും പലർക്കും സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഒരാഴ്ച സാവകാശം നൽകിയതായി ജോ.ആർ.ടി.ഒ വി. ജോയ് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ക്ലിയറൻസ് കിട്ടാനുള്ള കാലതാമസം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കോവിഡ് ഡ്യൂട്ടിയും മറ്റുമായി പൊലീസിെൻറ തിരക്കുമൂലം അഞ്ചു ദിവസംവരെ വൈകുന്നുണ്ട്. ഇക്കാര്യം അവർ ശ്രദ്ധയിൽപെടുത്തിയതിനാലാണ് സാവകാശം അനുവദിച്ചത്.രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ വരുംദിവസം മുതൽ ശേഖരിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.