ദേശീയപാത നിർമാണത്തിനിടെ അപകടങ്ങൾ പതിവാകുന്നു
text_fieldsഅപകടത്തിൽപ്പെട്ട പിക്അപ് വാനുകൾ
അഞ്ചാലുംമൂട് : ദേശീയപാത നിർമാണത്തിനിടെ അപകടങ്ങൾ പതിവാകുന്നു. നിരവധി പേർക്കാണ് അപകടത്തിൽ പരിക്കേൽക്കുന്നത്. നിർമാണ കമ്പനി വേണ്ട രീതിയിലുള്ള സുരക്ഷ ഒരുക്കാത്തതാണ് ഇതിന് പ്രധാന കാരണം. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതലായി ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പലപ്പോഴും സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാതെയാണ് തൊഴിലാളികൾ ഉയർന്ന സ്ഥലങ്ങളിൽ നിന്നും മറ്റും ജോലിചെയ്യുന്നത്.
നിർമാണം നടക്കുന്നത് പ്രധാനമായും രാത്രി സമയമായതിനാൽ വേണ്ട രീതിയിൽ പ്രകാശമില്ലാത്തതും അപകടത്തിന് കാരണമാകാറുണ്ട്. കൂടാതെ അശാസ്ത്രീയമായി വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ വാഹനാപകടങ്ങളും പതിവാണ്. മൂന്നു മാസത്തിനിടയിൽ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞത്. പ്രദേശവാസികൾ പ്രതിഷേധം നടത്തിയപ്പോൾ സുരക്ഷ ഒരുക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടും പാലിക്കാൻ നിർമാണ കമ്പനിയോ അധികൃതരോ തയാറായിട്ടില്ല.
ഉയരപ്പാതയിൽ പിക്അപ് കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
ചാത്തന്നൂർ : ദേശീയപാതയിൽ കല്ലുവാതുക്കൽ ഉയരപ്പാതയിൽ പിക്അപ് വാനുകൾ കൂട്ടിയിടിച്ചു നാല് പേർക്ക് പരിക്ക്. ചാത്തന്നൂർ കോഷ്ണകാവ് സ്വദേശികളായ സ്മിജു (36),സുധീഷ് (24),രാഹുൽ (21),രാജേഷ് (25)എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊല്ലം-തിരുവനന്തപുരം ദേശീയപാതയിൽ കല്ലുവാതുക്കലിലെ ഉയരപാതയിലാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലത്തേക്കുള്ള വൺവേയിൽ ഇരുഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

