Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTകോവിഡ് ധനസഹായം: ജില്ലയിൽ നൽകിയത് 28.57 കോടി
text_fieldsbookmark_border
(ചിത്രം) കൊല്ലം: കോവിഡ് മരണ ധനസഹായമായി ജില്ലയിൽ ഇതുവരെ 28.57 കോടി രൂപ വിതരണം ചെയ്തു. വിതരണ പുരോഗതി വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര സംഘം സംതൃപ്തി അറിയിച്ചു. 96.98 ശതമാനം അപേക്ഷകള്‍ തീര്‍പ്പാക്കിയതായി കലക്ടര്‍ അഫ്സാന പര്‍വീണ്‍ സംഘത്തിനോട് വ്യക്തമാക്കി. മാര്‍ച്ച് 31നകം ധനസഹായവിതരണം പൂര്‍ത്തിയാക്കും. അപേക്ഷയോടൊപ്പം വിവരങ്ങള്‍ കൃത്യമാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തുക അവകാശികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉപദേഷ്ടാവ് ഡോ. പി. രവീന്ദ്രന്‍, നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയന്‍റ് ഡയറക്ടര്‍ ഡോ. സംകേത് കുല്‍ക്കര്‍ണി എന്നിവരാണ് വിലയിരുത്തല്‍ നടത്തിയത്. അപേക്ഷകള്‍, അവ പരിഗണിക്കുന്ന രീതി, ധനസഹായം വിതരണസംവിധാനം, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു. ചിട്ടയായ പ്രവര്‍ത്തനങ്ങളാണെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പ്, ജില്ല ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍ കൈമാറി. 6264 കോവിഡ് മരണങ്ങള്‍ ആണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ധനസഹായത്തിനായി 5964 അപേക്ഷകള്‍ ലഭിച്ചു. 5784 എണ്ണം തീര്‍പ്പാക്കി. റവന്യൂവകുപ്പിന്‍റെ പരിധിയിലുള്ള www.relief.kerala.gov.in വെബ്പോര്‍ട്ടല്‍ മുഖേനയാണ് അവകാശികള്‍ അപേക്ഷിക്കേണ്ടത്. ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ ഫീല്‍ഡ് പരിശോധനക്കുശേഷം വില്ലേജ് ഓഫിസര്‍ അപേക്ഷ പരിശോധിച്ച് കലക്ടര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കും. വിദഗ്ധ സംഘത്തിന്‍റെ പരിശോധനക്കുശേഷം അംഗീകാരം ലഭിക്കുന്നവക്കാണ് 50000 രൂപ വീതം ധനസഹായം നല്‍കുന്നത്. ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ തുക അവകാശിയുടെ അക്കൗണ്ടില്‍ ലഭിക്കും. സുപ്രീംകോടതി നിർദേശപ്രകാരം കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളില്‍ സംഭവിച്ച മരണം കോവിഡ് മരണം ആയി കണക്കാക്കും. അക്ഷയ സെന്‍റര്‍/ വില്ലേജ് ഓഫിസ് വഴി അവകാശികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒന്നില്‍ കൂടുതല്‍ അവകാശികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഒപ്പം നിശ്ചിത മാതൃകയിലുള്ള സമ്മതപത്രവും നല്‍കണം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തഹസില്‍ദാര്‍ /വില്ലേജ് ഓഫിസര്‍ വഴി പരിഹരിക്കും. ജില്ലതല മോണിറ്ററിങ് സംവിധാനം, ജില്ല ദുരന്തനിവാരണ അതോറിറ്റി, റവന്യൂ, ആരോഗ്യം, ദേശീയ ആരോഗ്യ ദൗത്യം എന്നിവ ഉള്‍പ്പെട്ട വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തില്‍ ജില്ലയില്‍ ധനസഹായ വിതരണം വേഗത്തിലാക്കാന്‍ സാധിെച്ചന്നും സംസ്ഥാനത്ത് ആദ്യ പത്ത് പേര്‍ക്ക് ധനസഹായം നല്‍കിയത് ജില്ലയിലാണെന്നും കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story