Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:37 AM IST Updated On
date_range 29 April 2022 5:37 AM ISTമലയാളികള്‍ ഒളിമ്പിക്‌സിലേക്ക് കൂടുതല്‍ കടന്നുവരണം -മന്ത്രി ചിഞ്ചുറാണി
text_fieldsbookmark_border
കൊല്ലം: കേരളത്തിനാകെ പ്രചോദനമാണ് ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്‍റെ നേട്ടമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ല പൗരാവലിയും കായിക സംഘടനകളും സംയുക്തമായി കൊല്ലം ബീച്ചിൽ സംഘടിപ്പിച്ച ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ പേരില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് മാത്രം 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മലയാളികള്‍ ഒളിമ്പിക്‌സിലേക്ക് കൂടുതല്‍ കടന്നുവരണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കായിക പരിശീലകരെയും ആദരിച്ചു. പരിപാടിയുടെ ഭാഗമായി പാര്‍വതി മില്ലിനുമുന്നിൽനിന്ന് കൊല്ലം ബീച്ച് വരെ വിവിധ വാദ്യഘോഷങ്ങളുടെയും ബുള്ളറ്റ് റാലിയുടെയും കായികയിനങ്ങളായ റോള്‍ ബോള്‍, റോളര്‍ സ്‌കേറ്റിങ്, കരാേട്ട, കളരിപ്പയറ്റ് എന്നിവയുടെയും അകമ്പടിയോടെ സ്‌പോര്‍ട്‌സ് റാലിയും നടത്തി. ഏഷ്യാഡ് താരം രഘുനാഥ് സ്‌പോര്‍ട്‌സ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റും ജനറല്‍ കണ്‍വീനറുമായ എക്‌സ് ഏണസ്റ്റ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഡോ. കെ. രാമഭദ്രന്‍, എസ്.എന്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ എസ്.വി. സുധീര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അമല്‍ജിത്ത്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, കായികതാരങ്ങള്‍, പരിശീലകര്‍, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളെ കായികമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യമുണ്ടാക്കണം -പി.ആര്‍. ശ്രീജേഷ് കൊല്ലം: കുട്ടികളെ കായികമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലും കൊല്ലം പൗരാവലിയും ചേര്‍ന്നൊരുക്കിയ സ്വീകരണത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു ശ്രീജേഷ്. കായികതാരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കണം. കളിക്കാനുള്ള അവസരമൊരുക്കണം. കുട്ടികള്‍ കായികമേഖലയിലേക്ക് വരാത്തതുകൊണ്ടാണ് പലപ്പോഴും മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങളിലേക്ക് പോകുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. മരിക്കുന്നതുവരെ മനസ്സില്‍ സൂക്ഷിക്കാനുള്ള ആദരമാണ് ലഭിച്ചത്. സന്തോഷമുണ്ട്. അതിെനക്കാള്‍ അഭിമാനമുണ്ട്' ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക് മെഡല്‍ കിട്ടാന്‍ തന്‍റെ കരിയറില്‍ 22 വര്‍ഷമെടുത്തു. ജയമുണ്ടാകാം. തോല്‍വിയുണ്ടാകാം. പരിക്കുണ്ടാകാം. എന്ത് സംഭവിച്ചാലും ഉപേക്ഷിക്കാതെ പോരാടുകയാണെങ്കില്‍ ജയിക്കാന്‍ പറ്റുമെന്ന് ഒളിമ്പിക് മെഡല്‍ തെളിയിക്കുന്നു. നമ്മള്‍ ദരിദ്രകുടുംബത്തില്‍ ജനിക്കുന്നത് നമ്മുടെ കുഴപ്പമല്ല. ദരിദ്രനായി മരിക്കുക എന്നത് നമ്മുടെ തെറ്റാണ്. നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്ന ഉപദേശവും നല്‍കി. സ്വീകരണത്തിന് നന്ദിയും പറഞ്ഞാണ് താരം പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story