Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:28 AM IST Updated On
date_range 2 March 2022 5:28 AM ISTയുക്രെയ്നിൽനിന്നുള്ള വാർത്തകളിൽ ആശങ്കയോടെ മാതാപിതാക്കൾ
text_fieldsbookmark_border
കൊല്ലം: യുക്രെയ്നിന്റെ വടക്കു കിഴക്കൻ മേഖലകളിൽ റഷ്യൻ അധിനിവേശം അതി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർഥികളുടെ ആശങ്ക വർധിക്കുന്നു. കൊല്ലം ജില്ലയിൽനിന്നുള്ള വിദ്യാർഥികൾ തങ്ങൾ അകപ്പെട്ടിരിക്കുന്ന ദയനീയാവസ്ഥയെക്കുറിച്ച് വീട്ടുകാർക്ക് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. ജില്ലയിൽനിന്ന് 250 ഓളം വിദ്യാർഥികളാണ് യുക്രെയ്നിലുള്ളതായി ഔദ്യോഗിക വിവരം. എന്നാൽ, ഇതിൽ കൂടുതൽ കുട്ടികളുള്ളതായാണ് വിവരം. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരവുമായ ഖാർകിവിൽ അകപ്പെട്ട വിദ്യാർഥികൾക്ക് അവിടെ നിന്ന് വിവിധ നഗരങ്ങളിലെക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൾ വിവരണാതീതമാണെന്നാണ് ഈ കുട്ടികളുടെ വീട്ടുകാർക്ക് ലഭിച്ചിരിക്കുന്ന വിവരം. കിഴക്കൻ നഗരങ്ങളായ ഖാർകിവ്, കീവ്, സുമി നഗരങ്ങളിലെ ഏകദേശം 2500 ൽ അധികം വരുന്ന മലയാളി വിദ്യാർഥികൾ തലസ്ഥാന നഗരമായ കീവ് വഴി അല്ലെങ്കിൽ ഷപോഷിയ വഴി ലിവീവ് എത്താനാണ് നിലവിലെ നിർദേശം. കീവിൽ ഞായറാഴ്ച വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതിനാൽ കുറേ വിദ്യാർഥികൾ രാവിലെ മുതൽ റെയിൽവേ സ്റ്റേഷനിൽ തമ്പടിച്ചിരുന്നു. എംബസി അധികൃതർ നോക്കി നിൽക്കെ, സ്ത്രീകളും വിദ്യാർഥിനികളും കുട്ടികളും ഒഴികെയുള്ളവർക്ക് യാത്ര നിഷേധിച്ചു. വൈകീട്ട് നാലു മുതൽ രാവിലെ ആറു വരെ കർഫ്യൂ നിർദേശിച്ച ഖാർകീവിലെ കുറച്ചു വിദ്യാർഥികൾക്ക് മാത്രമാണ് ലിവീവ് ട്രെയിനിൽ കയറാൻ സാധിച്ചത്. ചില വിദ്യാർഥികളിൽനിന്ന് പണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ടു ദിവസമായി ഖാർകിവ് നഗരത്തിൽ റഷ്യൻ അധിനിവേശ സേന നടത്തുന്ന ആക്രമണത്തിന്‍റെ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നിലവിൽ മെട്രോബങ്കറുകളിൽ കഴിയാനല്ലാതെ പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. നിലവിൽ ആഹാരത്തിനും മരുന്നിനും പണത്തിനും ബുദ്ധിമുട്ടേണ്ട സാഹചര്യമാണ്. പെൺകുട്ടികളുടെ ആരോഗ്യനില വളരെ മോശമായി വരുന്ന സാഹചര്യമാണെന്ന് ഖാർകീവിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഡോ. സമിത് പറഞ്ഞു. കർഫ്യൂവിൽ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ വളന്‍റിയർമാർ ആഹാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. മൂന്നിരട്ടി വിലയാണ് അവശ്യസാധനങ്ങൾക്ക് സ്ഥാപനങ്ങൾ ഈടാക്കുന്നത്. വിദ്യാർഥികൾക്ക് പണം പിൻവലിക്കാനോ എക്സ്ചേഞ്ച് ചെയ്യാനോ സാഹചര്യമില്ലാത്തതിനാൽ യുക്രെയ്ൻ പൗരന്മാരുടെ സഹായത്തോടെ പണമെത്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായഹസ്തം കൊല്ലം: യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി ഖാർകിവ് മലയാളി അസോസിയേഷൻ. ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാർ ഒപ്പിടുകയും എയർവേസ് തുറക്കുകയും ചെയ്താൽ എംബസി കൂടാതെ, ചാർട്ടേഡ് വിമാനം ഏർപ്പാട് ചെയ്യുമെന്ന് അസോസിയേഷൻ ഫൗണ്ടറും മെരിഡിയൻ എജു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. അമൽ സന്തോഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഖാർകിവിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്നവർക്കും സഹായം ആവശ്യപ്പെടുന്നവർക്കും +380916015173 (ഡോ. സമിത്) എന്ന വാട്സ് ആപ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story