Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTകരുനാഗപ്പള്ളിയിലെ കുടിനീർക്ഷാമം പരിഹരിക്കാൻ നടപടി
text_fieldsbookmark_border
കരുനാഗപ്പള്ളി: നഗരസഭയുടെ വിവിധ മേഖലകളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് നടപടികൾ ആയതായി കരുനാഗപ്പള്ളി നഗരസഭ അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ പ്രദേശങ്ങളിലെ 18 ഓളം ഡിവിഷനുകളിൽ കുടിവെള്ളം കിട്ടാത്ത വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന ഡിവിഷനുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളെമെത്തിക്കാനാണ് തീരുമാനം. ഇതിന് കലക്ടർ അനുമതി നൽകി. കുടിവെള്ളക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന കോഴിക്കോട് മേഖലയിലും തീരദേശമേഖല ഉൾപ്പെടുന്ന വാർഡുകളിലും നഗരസഭയുടെ ടാങ്കറിൽ കുടിവെള്ളം എത്തിച്ചുവരുകയാണ്. കൂടുതൽ വാഹനങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ നടപടികൾ നേരേത്തതന്നെ പൂർത്തീകരിച്ച് അനുമതിക്കായി ജില്ല ഭരണകൂടത്തോട് നഗരസഭ രേഖാമൂലം അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം തീരുമാനം ഉണ്ടായതോടെ ഞായറാഴ്ച മുതൽ അഞ്ച് വാഹനങ്ങളിൽ എല്ലാദിവസവും കുടിവെള്ളക്ഷാമം നേരിടുന്ന വാർഡുകളിൽ വെള്ളം എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. നഗരസഭ രണ്ടാം ഡിവിഷനിലും കരുനാഗപ്പള്ളി മാർക്കറ്റിലുമായി രണ്ട് പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്ന നടപടികളും തുടങ്ങിക്കഴിഞ്ഞു. ഇവ വിജയകരമാണെന്ന് കണ്ടെത്തിയാൽ കൂടുതൽ സ്ഥലങ്ങളിൽ കുഴൽകിണറുകൾ സ്ഥാപിച്ച് ജലവിതരണം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കും. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കണ്ടിയൂർകടവിൽ നിലവിലുള്ള മോട്ടോർമാറ്റി കൂടുതൽ ശേഷിയുള്ള മോട്ടോർ സ്ഥാപിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. ഏതാനും ആഴ്ചകൾക്കകം പുതിയ മോട്ടോർ പ്രവർത്തനസജ്ജമാകുന്നതോടെ ഓച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്ന് നഗരസഭ പ്രദേശത്തേക്ക് കൂടുതൽ ജലം പമ്പുചെയ്ത് ലഭിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതി സർക്കാറിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിന് അംഗീകാരം ലഭിക്കുന്ന മുറക്ക് നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story