Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2021 5:29 AM IST Updated On
date_range 1 Aug 2021 5:29 AM ISTലോറി തൊഴിലാളികളെ ആക്രമിക്കുന്ന സംഘത്തെ ഉടൻ പിടികൂടണം ^സി.ഐ.ടി.യു
text_fieldsbookmark_border
ലോറി തൊഴിലാളികളെ ആക്രമിക്കുന്ന സംഘത്തെ ഉടൻ പിടികൂടണം -സി.ഐ.ടി.യു കൊല്ലം: ലോറി തൊഴിലാളികളെ ആക്രമിക്കുന്ന സംഘത്തെ ഉടൻ പിടികൂടണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി. പണം അപഹരിക്കാനായി ലോറി ഡ്രൈവർമാരെയും ജീവനക്കാരെയും പരിക്കേൽപിക്കുന്ന കഞ്ചാവ് വിൽപനക്കാർ, മോഷ്ടാക്കൾ ഉൾപ്പെടെ സാമൂഹികവിരുദ്ധ സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ആയൂരിൽ റോഡരികിൽ ലോറി പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്ന ഡ്രൈവർ അജയൻപിള്ളയെ സാമൂഹികവിരുദ്ധസംഘം കൊലപ്പെടുത്തിയിരുന്നു. വിവരം പൊലീസിൽ അറിയിച്ച ലോറി ഡ്രൈവർ ഷിബിനെയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. ദീർഘദൂര സർവിസ് നടത്തി വാഹനങ്ങളിൽ വിശ്രമിക്കുന്ന തൊഴിലാളികളെ ഉപദ്രവിക്കുന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. ഇതിനെതിരെ ജില്ലയിലെ മുഴുവൻ ജനങ്ങളും ജാഗ്രത പുലർത്തി തൊഴിലാളികൾക്ക് സംരക്ഷണം നൽകണം. തൊഴിലാളികൾക്ക് നേരെയുള്ള നിരന്തര ആക്രമണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ബി. തുളസീധരക്കുറുപ്പ്, സെക്രട്ടറി എസ്. ജയമോഹൻ എന്നിവർ അറിയിച്ചു. ലോറി ഡ്രൈവറുടെ കൊല: സൂത്രധാരൻ അഖിൽ അഞ്ചൽ: പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻപിള്ളയെ (64) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനിയും സൂത്രധാരനുമാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഇത്തിക്കര സ്വദേശിയായ അഖിൽ (20). നിരവധി പിടിച്ചുപറിക്കേസിലും അടിപിടിക്കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പണവും മൊബൈൽ ഫോണും കവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഡ്രൈവറെ ഇവർ ആക്രമിച്ചത്. എന്നാൽ, ഡ്രൈവറുടെ ചെറുത്തുനിൽപും ബഹളവും സമീപത്തെ വീട്ടുകാർ ഉണർന്ന് ലൈറ്റുമിട്ടതോടെ സംഘം ബൈക്കുകളിൽ കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. ലോറിയുടെ ക്യാബിനുള്ളിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഇവർക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞില്ല. തെളിവെടുപ്പിനിടെ ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം കസ്റ്റഡിയിലായ ഇത്തിക്കര സ്വദേശി സുധിൻ (19) പൊലീസിന് നൽകിയ മൊഴിയെതുടർന്നാണ് അഖിലിനെക്കുറിച്ചും മറ്റ് സംഘാംഗങ്ങളെപ്പറ്റിയും പൊലീസിന് വിവരം ലഭിച്ചത്. സംഭവദിവസം ഇവർ ഉപയോഗിച്ചശേഷം ഇത്തിക്കര ആറ്റിൽ ഉപേക്ഷിച്ച ബൈക്ക് ചടയമംഗലം പൊലീസ് മുങ്ങിയെടുത്തു. മറ്റ് സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും ഇവർ ഉടൻതന്നെ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story