Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTപുനലൂരിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
പുനലൂർ: യൂത്ത് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷവും ലാത്തിച്ചാർജും. നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. സമരവുമായി ബന്ധമില്ലാത്ത പലർക്കും അടിയേറ്റു. ലാത്തിച്ചാർജിനെ തുടർന്ന് പിന്തിരിഞ്ഞോടിയ പ്രവർത്തകരെ പിന്നാലെയെത്തി വീണ്ടും മർദിച്ചതായി സമരക്കാർ ആരോപിച്ചു. മുപ്പതോളം പ്രവർത്തകർക്ക് പൊലീസ് മർദനമേറ്റതായി നേതാക്കൾ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തൈ അക്രമത്തിലും കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. സ്റ്റേഷനിലേക്കുള്ള പാതയിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് സമരക്കാരെ തടഞ്ഞു. ഇതിനിടെ എ.എസ്.ഐ അസഭ്യം പറഞ്ഞതായി ആരോപിച്ച് സമരക്കാർ ബാരിക്കേഡിന്‍റെ വശത്തുകൂടിയും അടുത്തുള്ള വയലിലൂടെയും റോഡിലേക്ക് കടക്കാൻ ശ്രമിച്ചു. പൊലീസ് ലാത്തി വീശിയെങ്കിലും പുനലൂർ സി.ഐ ബിനുവർഗീസും കോൺഗ്രസ് നേതാവ് സൈമൺ അലക്സും ചർച്ചനടത്തി സംഘർഷാവസ്ഥ ലഘൂകരിച്ചു. സമരക്കാർ ദേശീയപാതയിലെത്തി റോഡ് ഉപരോധിച്ചു. തുടർന്ന് നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കാനുള്ള ശ്രമം സമരക്കാർ തടഞ്ഞതോടെ പൊലീസ് ലാത്തിച്ചാർജ് ചെയ്യുകയായിരുന്നു. മഴക്കിടയിലും സംഘർഷം തുടർന്നു. നേതാക്കളായ പ്രേംരാജ്, ജയപ്രകാശ്, മുഹമ്മദ് ഫൈസൽ എന്നിവർക്ക് തലയിൽ ഉൾപ്പെടെയാണ് ലാത്തിയടിയേറ്റത്. സമരക്കാരെ അടിക്കുന്നതിനിടെ സി.ഐക്കും കൈക്ക് അടികിട്ടി. പരിക്കേറ്റ നേതാക്കളെ പൊലീസ് ജീപ്പിൽ താലൂക്കാശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story