Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:28 AM IST Updated On
date_range 16 Jun 2022 5:28 AM IST'യോദ്ധാക്കൾ പടവെട്ടി'; ഘോഷയാത്രയോടെ ഓച്ചിറക്കളിക്ക് തുടക്കം
text_fieldsbookmark_border
ഓച്ചിറ: കോവിഡിനെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷം യുദ്ധ സ്മരണകൾ ഉണർത്തുന്ന ഓച്ചിറക്കളിക്ക് തുടക്കമായി. മാത്താണ്ഡവര്‍മയുടെയും കായംകുളം രാജാവിന്‍റെയും പടയാളികള്‍ പടവെട്ടിയ ഓച്ചിറ പടനിലത്ത് 'യോദ്ധാക്കൾ' ആയോധനമുറകൾ കാഴ്ചവെച്ച ഓച്ചിറക്കളിക്ക് കാണികൾ ഏറെയെത്തി. കളി സംഘങ്ങൾ പടനിലത്ത് നടത്തിയ കരകളിയിൽ ഒരുമാസമായി കളരികളിൽ അഭ്യസിച്ച അടവുകൾ പുറത്തെടുത്തപ്പോൾ കാണികൾക്കും ആവേശം പകർന്ന കാഴ്ചയായി. കണ്ടല്ലൂര്‍ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച പഞ്ചാരിമേളവും പഞ്ചവാദ്യവും പോരാളികള്‍ക്കും ആവേശം പകർന്നു. ഘോഷയാത്രയിൽ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽനിന്നുള്ള കളിസംഘങ്ങളാണ് പങ്കെടുത്തത്. ഭരണസമിതി സെക്രട്ടറി അഡ്വ. കെ. ഗോപിനാഥന്‍ പടത്തലവന്മാര്‍ക്ക് ധ്വജം കൈമാറിയതോടെ ഘോഷയാത്ര ആരംഭിച്ചു. എട്ടുകണ്ടത്തിന്‍റെ വടക്കുഭാഗത്ത് ഘോഷയാത്ര എത്തിയതോടെ യോദ്ധാക്കള്‍ കരതിരിഞ്ഞ് വെട്ടുകണ്ടത്തിന്‍റെ കിഴക്കും പടിഞ്ഞാറുമായി നിരന്നു. തുടർന്ന് ഇരുകരകളില്‍നിന്നും യോദ്ധാക്കള്‍ രണഭേരി മുഴക്കി വെട്ടുകണ്ടത്തിലേക്ക് എടുത്തുചാടി കളി ആരംഭിച്ചു. ഇതിനുശേഷം യോദ്ധാക്കള്‍ പരബ്രഹ്മത്തെ ആചാരപ്രകാരം വണങ്ങി ക്ഷേത്രക്കുളത്തില്‍ സ്‌നാനവും കഴിഞ്ഞ് സദ്യയും കഴിച്ച് കളരികളിലേക്ക് മടങ്ങി. പ്രധാന കളി വ്യാഴാഴ്ച ഉച്ചയോടെ ആരംഭിക്കും. മികച്ച കളി സംഘങ്ങൾക്ക് ക്ഷേത്ര ഭരണസമിതി ഉപഹാരം നൽകും. തുടർന്ന് കന്നുകാലി പ്രദർശനവും വിൽപനയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story