Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:29 AM IST Updated On
date_range 6 Jun 2022 5:29 AM ISTകലുങ്ക് പുനഃസ്ഥാപിക്കാതെ മെറ്റൽ നീക്കി ദേശീയപാത അധികൃതരുടെ അറ്റകുറ്റപ്പണി
text_fieldsbookmark_border
കുണ്ടറ: കലുങ്ക് അടച്ചത് മൂലമുണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി പാതയോരത്തെ മെറ്റൽ നീക്കി അറ്റകുറ്റപ്പണി നടത്തി ദേശീയപാത അധികൃതർ. കൊല്ലം-തേനി ദേശീയപാതയിൽ കേരളപുരം ഭാഗത്ത് പാതക്കിരുവശവും കുഴിച്ച് മെറ്റലിട്ട് നികത്തുന്ന പണി നടന്നപ്പോഴാണ് പാതയോരത്ത് വെള്ളം ഒഴുകി പോകുന്നതിനുള്ള കലുങ്ക് അടച്ചത്. ഉപഗ്രഹ കണ്ണിൽപെടാത്തതിനാൽ അരനൂറ്റാണ്ട് മുമ്പുള്ള കലുങ്ക് മൂടുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ കലുങ്ക് അടച്ചപ്പോൾതന്നെ പൊതുപ്രവർത്തകനായ അജികുമാർ പഞ്ചായത്ത് അധികൃതരെയും മന്ത്രിതലത്തിലും വിവരം അറിയിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇതോടെ കേരളപുരം പാതയോരം വെള്ളത്തിലായി. പഞ്ചായത്തിന്‍റെ ഇടപെടലിന്‍റെ ഫലമായി ദേശീയപാത അസി. മാനേജർ രണ്ടു തവണ സ്ഥലം സന്ദർശിച്ചു. ഉപഗ്രഹം വഴിയുള്ള പരിശോധനയിൽ ഇവിടെ കലുങ്കും വെള്ളക്കെട്ടും കണ്ടില്ല. എങ്കിലും വർഷങ്ങളായി മണ്ണ് മൂടി കിടന്ന കൾവർട്ട് ആയതിനാൽ ഒന്നും ചെയ്യാനാകില്ലെന്നും തുടർന്ന് വരുന്ന ഹൈവേ വികസന സമയത്തും വെള്ളക്കെട്ട് നിലനിൽക്കുന്നെങ്കിൽ അത് പരിഹരിക്കുമെന്നുമാണ് ഹൈവേ അധികൃതർ പഞ്ചായത്തിന് ഉറപ്പ് നൽകിയിരുന്നത്. ഫലത്തിൽ ഇതു വെറും പൊളിവാക്കായി മാറി. മഴപെയ്തതോടെ പ്രദേശം വീണ്ടും വെള്ളത്തിൽ മുങ്ങി. ഇതു പരിഹരിക്കാൻ വിദഗ്ധ ഉദ്യോഗസ്ഥർ കണ്ട വിചിത്ര പരിഹാരമാണ്, കലുങ്ക് പുനഃസ്ഥാപിക്കുന്നതിനു പകരം പാതയോരത്ത് നിരത്തിയിരുന്ന മെറ്റൽ എസ്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. ഇതോടെ വെള്ളക്കെട്ട് ചളിക്കെട്ടായി മാറുന്ന സ്ഥിതിയായിരിക്കുകയാണ്. ബസിൽ സഹയാത്രികനെ മർദിച്ചയാൾ അറസ്റ്റിൽ കിഴക്കേ കല്ലട: സ്വകാര്യ ബസിൽ സഹയാത്രികനെ മർദിച്ചയാളെ കിഴക്കക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പേരയം കുമ്പളം നന്ദാവനം വീട്ടിൽ അരുൺ ആണ് (33) പിടിയിലായത്. സ്റ്റേഷനിൽ അക്രമാസക്തനായ ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ മർദിക്കുകയും വനിതാ പൊലീസിനെ ലൈംഗികചുവയോടെ അശ്ലീലം പറയുകയും ചെയ്തതായും പരാതിയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് കടത്തൽ, ഭവനഭേദനം, സ്ത്രീ പീഡനക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story