Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:29 AM IST Updated On
date_range 6 Jun 2022 5:29 AM ISTപത്തനാപുരം ബാങ്ക് കവര്‍ച്ച; പ്രതി കീഴടങ്ങി
text_fieldsbookmark_border
പത്തനാപുരം: നഗരത്തിലെ ധനകാര്യസ്ഥാപനത്തില്‍നിന്ന് സ്വര്‍ണവും പണവും അപഹരിച്ച കേസിലെ പ്രതി പൊലീസിന് കീഴടങ്ങി. മാങ്കോട് പാടം സ്വദേശി ഫൈസൽ രാജാണ് (32) കഴിഞ്ഞ ദിവസം പത്തനംതിട്ട സ്റ്റേഷനിൽ കീഴടങ്ങിയത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയ പ്രതിയെ പത്തനാപുരം പൊലീസ് വാങ്ങി കൂടുതൽ തെളിവെടുപ്പിനായി എത്തിച്ചു. 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും പണവുമാണ് ലോക്കര്‍ പൊളിച്ച് അപഹരിച്ചത്. പത്തനംതിട്ട കുമ്പഴ അച്ചൻകോവിലാറിൻെറ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയില്‍ ബാങ്കില്‍ നിന്നും കവർന്ന സ്വർണങ്ങൾ കണ്ടെത്തുകയും ചെയ്തു. പൂട്ട് തകർക്കാനുപയോഗിച്ച ഇരുമ്പ് കമ്പിയും മറ്റും ബാങ്കിന് സമീപത്തെ കാടിനുള്ളിൽനിന്ന് കണ്ടെടുത്തു. തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി മോഷ്ടാവ് വാഴയിലയില്‍ മദ്യം, വെറ്റില, പാക്ക്, നാരങ്ങ കിഴിച്ചിറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം, നിലവിളക്ക് എന്നിവ ഒരുക്കി വെച്ചിരുന്നു. തറയില്‍ മുറിച്ച മുടിയും കുങ്കുമവും വിതറിയ നിലയിലായിരുന്നു. പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുളളതായിരുന്നു സ്ഥാപനം. സാമ്പത്തിക നഷ്ടം കാരണം ബാങ്ക് ഉടമ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 12 വര്‍ഷമായി ജനത ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കിലാണ് കവര്‍ച്ച നടന്നത്. സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയുമുള്ള അന്വേണത്തിലായിരുന്നു പൊലീസ്. മൊബെൽ ടവർ ലൊക്കേഷനില്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. പിടിയിലാകുമെന്ന സ്ഥിതി വന്നപ്പോഴാണ് പൊലീസിന് കീഴടങ്ങിയതെന്ന് അന്വേഷണസംഘം പറഞ്ഞു. റൂറൽ എസ്.പി കെ.ബി. രവിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ബി. വിനോദിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ, സുധാകരൻ, ജയകുമാരി, രഞ്ജിത്ത്, വിഷ്ണു, ധനേഷ്, റിയാസ്, ബോബിൻ, രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. പ്രതിയെ കാണാൻ വലിയ ജനാവലി പത്തനാപുരത്ത് തടിച്ചുകൂടി. മോഷണത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുന്നതായും ഡിവൈ.എസ്.പി ബി. വിനോദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
