മൂവാറ്റുപുഴ: ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മുളവൂർ ആലപ്പാട്ട് വീട്ടിൽ മെര്‍ഷിദിനെയാണ് (34) കോതമംഗലം നങ്ങേലിപ്പടിയിലെ ഒളിസങ്കേതത്തിൽനിന്ന് കഴിഞ്ഞദിവസം വൈകീട്ട് പിടികൂടിയത്. 2019 ഡിസംബർ 27ന് മുളവൂർ പൊന്നിരിക്കപറമ്പിൽ സുഹൃത്തുക്കളെ കാണാനെത്തിയ യുവാക്കളെ ആക്രമിക്കുകയും ഇന്നോവ കാർ തകർക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ മെർഷിദ് സംഭവത്തിനുശേഷം ഗോവയിലേക്ക് കടക്കുകയായിരുന്നു.
പൊലീസ് സംഘത്തെ വെട്ടിച്ച് മുളവൂർ തോട്ടിൽ ചാടിയ ഇയാൾ സമീപത്തെ വീട്ടിലെ അഴയിൽ കിടന്ന നൈറ്റി എടുത്ത് അണിഞ്ഞാണ് കടന്നുകളഞ്ഞത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ കഴിഞ്ഞശേഷം രണ്ടുമാസം മുമ്പാണ് കോതമംഗലത്തെത്തിയത്. തുടർന്ന് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിക്ക് കയറുകയായിരുന്നു.
ആലുവ, കോതമംഗലം, കൂത്താട്ടുകുളം, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിരവധി വധശ്രമ, അടിപിടി കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സാക്ഷികളെയും എതിർകക്ഷികളെയും ഗുണ്ടസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്യും.
ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. എസ്.ഐമാരായ വി.കെ. ശശികുമാർ, ആർ. അനിൽകുമാർ, എ.എസ്.ഐമാരായ പി.സി. ജയകുമാർ, ഇ.ആർ. ഷിബു, സീനിയർ സി.പി.ഒമാരായ കെ.എസ്. ഷനിൽ, ബിബിൽ മോഹൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.