പിന്നോട്ട് ഉരുണ്ട ടിപ്പർലോറി ഇടിച്ചുകയറി വീട് തകർന്നു
text_fieldsകൂത്താട്ടുകുളം ഇടയാർ കാട്ടുപാടം ചിറക്ക് സമീപം നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചു കയറിയ നിലയിൽ
കൂത്താട്ടുകുളം: ഇടയാർ കാട്ടുപ്പാടം ചിറയ്ക്ക് സമീപം (25-ാം ഡിവിഷനിൽ) ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ടിപ്പർലോറി പിന്നോട്ട് ഉരുണ്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി വീട് തകർന്നു. ഇടയാർ വെസ്റ്റ് മരുതുമൂട്ടിൽ സുരേഷ്, സിന്ധു ദമ്പതികളുടെ വീടാണ് അപകടത്തിൽ തകർന്നത്. അപകടസമയം വീട്ടിൽ ആരും ഇല്ലായിരുന്നതിനാൽ ദുരന്തം ഒഴിവായത്. ബുധനാഴ്ച 12 ഓടെയാണ് അപകടം.
സമീപത്തെ പുരയിടത്തിൽ വീട് നിർമിക്കുന്നതിനായി പുരയിടത്തിലെ പാറ പൊട്ടിച്ച് മാറ്റുന്ന ജോലികൾ നടന്നുവരികയായിരുന്നു. ഇവിടെ നിന്നും കരിങ്കല്ലുകൾ കൊണ്ടുപോകാൻ എത്തിയതായിയിരുന്നു ടിപ്പർലോറി. കല്ല് കയറ്റിയശേഷം ലോറിക്ക് മുകളിൽ പടുതമൂടുവാൻ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് പിന്നോട്ട് ഉരുണ്ടത്. അപകടസമയത്ത് ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവർ ഉണ്ടായിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ ഓട് മേഞ്ഞ വീടിെൻറ ഭിത്തികൾ പൂർണമായും തകർന്നു.
വാസയോഗ്യമല്ലാതായി തീർന്ന വീട് പൂർണമായും ലോറിയുടെ ഉടമ പുനർനിർമിച്ച് നൽകും. നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബാംഗങ്ങളെ വാടകയ്ക്ക് മാറ്റി താമസിപ്പിക്കാൻ വാർഡ് കൗൺസിലർ ടി.എസ്. സാറാ, റോയി എബ്രാഹം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും നടപടികൾ സ്വീകരിച്ചു.