തുടർ ഭരണം ലഭിച്ചാൽ പിണറായി കേരളം വിൽക്കും–ചെന്നിത്തല
text_fieldsഉദുമ: കേരള ഭരണം ഇനിയും പിണറായി വിജയെൻറ കൈകളിൽ ഏൽപിച്ചാൽ അദ്ദേഹം സംസ്ഥാനത്തെത്തന്നെ വിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പിൽ നടന്ന യു.ഡി.എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി ആകാശം വിൽക്കുമ്പോൾ കടൽ വിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിച്ച് നൂറുകണക്കിന് അഴിമതികൾ നടക്കുമ്പോഴും പ്രതിപക്ഷം ഉണർന്നിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയത്. വ്യാപകമായി കള്ളവോട്ട് ആസൂത്രണം ചെയ്താണ് നാലു ലക്ഷത്തോളം ഇരട്ടവോട്ടുകൾ ഉണ്ടായത്.
ഇത് കേരളത്തിൽ നടക്കില്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് രാജ്മോഹൻ ഉണ്ണിത്താനടക്കം ഇവിടെ ജയിച്ചിരിക്കുന്നത്.
ഉദുമ കണ്ട ഏറ്റവും പ്രഗത്ഭനായ സ്ഥാനാർഥിയാണ് ബാലകൃഷ്ണൻ പെരിയ. ശക്തനായ പ്രാസംഗികൻ എന്നതുപോലെതന്നെ ശക്തനായ ഒരു പ്രവർത്തകനെന്നും അദ്ദേഹം ജയിച്ചുവരേണ്ടത് ഉദുമയുടെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു കള്ളക്കളികൾക്കും നേതാക്കന്മാർ നിൽക്കരുതെന്നും പാർട്ടി ജയിച്ചാൽ മാത്രമേ ഗ്രൂപ് പോലും ഉണ്ടാവുകയുള്ളൂവെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം ചെയർമാൻ കല്ലട്ര അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.
കൺവീനർ വിദ്യാസാഗർ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ, ഹരീഷ് ബി. നമ്പ്യാർ എന്നിവർ സംസാരിച്ചു. മുൻ മന്ത്രി സി.ടി. അഹമ്മദലി, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, അഡ്വ. സി.കെ. ശ്രീധരൻ, ടി.ഇ. അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, ധന്യ സുരേഷ്, കെ.ഇ.എ. ബക്കർ, സുഫൈജ അബൂബക്കർ, എം.സി. പ്രഭാകരൻ, എ.ബി. ഷാഫി, ടി.ഡി. കബീർ തെക്കിൽ, കരുൺ താപ്പ, ഗീതാകൃഷ്ണൻ, സാജിദ് മൗവ്വൽ, ഹാജി അബ്ദുല്ല ഹുസൈൻ, അഡ്വ. ശ്രിജിത് മാടക്കൽ, പി.കെ. ഫൈസൽ, കെ.വി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.