പരിസ്ഥിതി പ്രവർത്തകരുടെ ബോധവത്കരണം തണൽ മരത്തിൻെറ ജീവൻ രക്ഷിച്ചു
text_fieldsപാലക്കുന്നിൽ സാമൂഹിക വിരുദ്ധർ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും ശീലമാക്കിയതിനെതുടർന്ന് ഒരുഭാഗം കത്തിയെരിഞ്ഞ വൻമരം
ഉദുമ: പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ പാലക്കുന്ന് ടൗണിലെ പടുകൂറ്റൻ തണൽ മരവും വൈകാതെ അഗ്നിക്കിരയാകുമായിരുന്നു. പാലക്കുന്ന് ജങ്ഷെൻറ വടക്കുഭാഗത്ത് ഏറെ പ്രായമുള്ള തണൽമരത്തിനുകീഴെ രാത്രിയുടെ മറവിൽ സാമൂഹികദ്രോഹികൾ മാലിന്യം വലിച്ചെറിയുകയും തീയിടുന്നതും പതിവാക്കിയപ്പോൾ ആ തണൽമരം നിലംപൊത്തിയത് ഒരു മാസം മുമ്പായിരുന്നു. പകരം വൃക്ഷത്തൈകൾ െവച്ചുപിടിപ്പിക്കാനും പ്രതിഷേധിക്കാനും നാട്ടുകാരെ ബോധവത്കരിക്കാനും പരിസ്ഥിതി പ്രേമികളും പ്രവർത്തകരും ആ മരച്ചുവട്ടിൽ ഒത്തുകൂടി.
അതേസമയം, കെ.എസ്.ടി.പി റോഡിന് പടിഞ്ഞാറ് കോട്ടിക്കുളം യു.പി സ്കൂളിന് എതിർവശം മറ്റൊരു വൻമരം ഇതേ രീതിയിൽ ഭീഷണി നേരിടുന്നത് അധികമാരും അറിഞ്ഞതുമില്ല. പരിസ്ഥിതി പ്രവർത്തകർ വിവിധ സംഘടനകളുടെ സഹായത്തോടെ ഉദുമ പഞ്ചായത്തിൽ തീരദേശ റോഡരികിൽ കളനാട് ഓവർ ബ്രിഡ്ജ് മുതൽ ബേക്കൽ പാലം വരെയുള്ള എല്ലാ മരങ്ങളുടെയും കണക്കെടുപ്പ് നടത്തുന്നതിടെയാണ് അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നു കരുതുന്ന പാലക്കുന്നിലെ ഈ കൂറ്റൻ മരത്തിെൻറ ദുരവസ്ഥ ശ്രദ്ധയിൽപെട്ടത്.
സമീപവാസികളെയും കച്ചവടക്കാരെയും പരിസ്ഥിതി പ്രവർത്തകർ നേരിട്ടുചെന്ന് സാമൂഹിക ബോധവത്കരണം നടത്തി. പാലക്കുന്നിലെ പഴക്കം ചെന്ന ഈ വൻമരത്തിെൻറ ഒരു ഭാഗം ഇതിനകം കത്തിക്കരിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ ഏഴ് സംഘടനകൾ ഏഴ് ക്ലസ്റ്ററുകളായി നടത്തുന്ന മരങ്ങളുടെ തരംതിരിവും കണക്കെടുപ്പും ഉടൻ പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.