മരണാനന്തര ചടങ്ങ് ഒഴിവാക്കി ജീവകാരുണ്യത്തിന് സഹായധനം
text_fieldsകൊപ്പലിലെ കെ.വി. ചിരുതയുടെ സ്മരണാർഥം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കെ.വി. കരുണാകരനിൽനിന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഏറ്റുവാങ്ങുന്നു
ഉദുമ: മരണാനന്തര ചടങ്ങിന് ചെലവാകുമായിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രാദേശിക കൂട്ടായ്മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകി കൊപ്പലിലെ കുടുംബം.
അധ്യാപകർക്കുള്ള ദേശീയ പുരസ്കാര ജേതാവ് കണ്ടത്ത് വളപ്പിൽ കെ.വി. കരുണാകരെൻറ കുടുംബത്തിൽ ആര് മരിച്ചാലും മരണാനന്തര ചടങ്ങും തുടർന്നുള്ള ഊട്ടും നടത്തുന്ന പതിവില്ല. സംസ്കാരം കഴിയുന്നതോടെ അനുശോചനം രേഖപ്പെടുത്തി പിരിയുന്നതാണ് രീതി. ഈയിടെ സഹോദരി മരിച്ചപ്പോഴും പതിവുരീതിയിൽ മാറ്റമുണ്ടായില്ല. സഞ്ചയനവും തുടർന്നുള്ള ചടങ്ങുകളും ഒഴിവാക്കി.
ഏതാനും വർഷം മുമ്പ് മരുമകനും പതിറ്റാണ്ടുമുമ്പ് േജ്യഷ്ഠനും മരിച്ചപ്പോൾ ഇതേ രീതിയായിരുന്നു. സെപ്റ്റംബറിൽ മരിച്ച കെ.വി. ചിരുതയുടെ മക്കളും സഹോദരങ്ങളും ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് കൊപ്പൽ റെഡ് വേൾഡ് ക്ലബിൽ നടന്ന ചടങ്ങിൽ കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സഹോദരൻ കരുണാകരൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്ക് കൈമാറി.
കൊപ്പൽ റെഡ് വേൾഡ് ക്ലബിെൻറ ചാരിറ്റി ഫണ്ടിലേക്ക് 20,000 രൂപയും പടിഞ്ഞാറക്കര പ്രാദേശിക സമിതിക്ക് 10,000 രൂപയും പരവനടുക്കം വൃദ്ധസദനത്തിലേക്ക് 5000 രൂപയും പ്രദേശത്തെ മൂന്നു പേരുടെ ചികിത്സ ചെലവിലേക്ക് 5000 രൂപ വീതവും ഇതേ വേദിയിൽ നൽകി.
ഏതാനും വർഷം മുമ്പ് മരിച്ച മരുമകൻ സി.എം. രവീന്ദ്രെൻറ ഭാര്യയും 10,000 രൂപ ചാരിറ്റി ഫണ്ടിലേക്ക് നൽകി. റെഡ് വേൾഡ് ചാരിറ്റി പ്രസിഡൻറ് രമേശൻ കൊപ്പൽ അധ്യക്ഷത വഹിച്ചു.
കെ.വി. കരുണാകരൻ, കെ.വി. കുമാരൻ, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, ഉദുമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി, വാർഡ് അംഗം പി.കെ. ജലീൽ, കെ. പീതാബരൻ, ക്ലബ് പ്രസിഡൻറ് കെ. കമേഷ്, സെക്രട്ടറി വി.വി. സച്ചിൻ, ജിജിത് കൊപ്പൽ എന്നിവർ സംസാരിച്ചു.