നേട്ടങ്ങളുടെ വഴിയിൽ ഈ സൈക്കിളോട്ടം
text_fieldsതൃക്കരിപ്പൂർ: റോഡ് സൈക്ലിങ്ങിൽ റിട്ട.നാവിക ഉദ്യോഗസ്ഥെൻറ 'സൂപ്പർ റോഡണർ' നേട്ടം ജില്ലക്ക് അഭിമാനമായി. പള്ളിക്കര പാക്കം സ്വദേശി വി.എൻ. ശ്രീകാന്താണ് അപൂർവ നേട്ടം കൈവരിച്ചത്. ഫ്രാൻസിലെ ഓഡാക്സ് ക്ലബ് പാരിസിൻ എന്ന അന്തർദേശീയ സൈക്ലിങ് ബോഡിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്ത് ഓഡാക്സ് ഇന്ത്യ റോഡണഴ്സ് ആണ് മത്സരം നടത്തുന്ന ഏജൻസി. 39.40 മണിക്കൂർ കൊണ്ട് 600 കിലോമീറ്റർ താണ്ടിയാണ് ശ്രീകാന്ത് 'സൂപ്പർ റോഡണർ' നേട്ടം കൈവരിച്ചത്.
പതിമൂന്നര മണിക്കൂറിൽ 200 കിലോമീറ്റർ, 20 മണിക്കൂറിൽ 300 കിലോമീറ്റർ, 27 മണിക്കൂറിൽ 400 കിലോമീറ്റർ, 40 മണിക്കൂറിൽ 600 കിലോമീറ്റർ എന്നിങ്ങനെയുള്ള 'ബ്രെവേ' കളായാണ് മത്സരം സംഘടിപ്പിക്കുന്നത്. നവംബറിൽ തുടങ്ങി ഒക്ടോബറിൽ അവസാനിക്കുന്ന സൈക്ലിങ് വർഷത്തിൽ നാല് ബ്രെവേകൾ പൂർത്തിയാക്കുന്നവർക്കാണ് 'സൂപ്പർ റോഡണർ' പദവി ലഭിക്കുക. 'സൂപ്പർ റോഡണർ' ആയതോടെ ഇന്ത്യയിലും വിദേശങ്ങളിലും നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമെന്ന് 39 കാരനായ ശ്രീകാന്ത് പറഞ്ഞു. സൈക്കിൾ പഞ്ചറായാൽ അതൊട്ടിക്കലും ട്യൂബ് മാറ്റണമെങ്കിൽ അതും എല്ലാം പങ്കെടുക്കുന്ന വ്യക്തി സ്വയം ചെയ്യണം. സൈക്കിളോട്ടത്തിൽ പങ്കെടുക്കുന്നവരൊഴികെ മറ്റാരുടെയും സഹായം കൈക്കൊള്ളരുത് എന്നാണ് നിബന്ധന.
കാസർകോട് പെഡലേഴ്സ് എക്സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് 2010 മുതൽ സൈക്ലിങ്ങിൽ സജീവമാണ്. നാവികസേനയിൽനിന്ന് വിരമിച്ച ശേഷം പെരിയയിൽ സെലോടേപ് എന്ന സ്ഥാപനം നടത്തുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ അസി.പ്രഫസറായ ഡോ. ഗായത്രിയാണ് ഭാര്യ. മക്കൾ: സാത്വികി, ഗൗരിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.