ഇളംബച്ചി സ്കൂൾ കെട്ടിടം പുരാവസ്തു വകുപ്പ് സംരക്ഷിക്കും -മന്ത്രി
text_fieldsതൃക്കരിപ്പൂർ: ഇളംബച്ചി ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൈതൃക കെട്ടിടം പുരാവസ്തു വകുപ്പ് നവീകരിച്ച് കൈമാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സ്കൂളിലെ പൈതൃക കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് മന്ത്രി ദേവർകോവിൽ വിദ്യാലയം സന്ദർശിച്ചത്. തൃക്കരിപ്പൂരിലെ നാടുവാഴി ബ്രാഹ്മണ കുടുംബമായ താഴക്കാട്ട് മന വക നൂറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച എഴുത്തുപള്ളിക്കൂടത്തിന്റെ തുടർച്ചയാണ് ഇന്നത്തെ വിദ്യാലയം.
സ്കൂൾ അങ്കണത്തിൽ ഒത്തനടുവിൽ സ്ഥിതിചെയ്യുന്ന, മൂന്നുകെട്ട് മാതൃകയിൽ മൂന്നുഭാഗം ക്ലാസ് മുറികളും നടുവിൽ പൂന്തോട്ടവും നിർമിച്ച് മേച്ചിൽ ഓടും അതിനടിയിൽ പലകയോടും വെച്ച് കമനീയമായി നിർമിച്ച കെട്ടിടം കേരളത്തിന്റെ തനത് വാസ്തുവിദ്യയുടെ പ്രതീകമാണ്.
കെട്ടിടം ബലപ്പെടുത്തി സംരക്ഷിക്കാനുള്ള ധാരാളം സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. ഭാവിതലമുറക്ക് പഠിക്കാനുള്ളതും പഴയ തലമുറക്ക് മധുരമായ ഓർമക്ക് വകനൽകുന്നതുമായ ഇത്തരം അപൂർവ നിർമിതികൾ ജില്ലയിൽ മാത്രമല്ല കേരളത്തിൽ തന്നെ വളരെ അപൂർവമാണ്. 1914-15 കാലഘട്ടത്തിൽ കർണാടക ഡിസ്ട്രിക്ട് ബോർഡ് പണിതതും 1917ൽ എൽ.പി സ്കൂളായി മാറ്റിയതുമാണ് പ്രസ്തുത പൈതൃക കെട്ടിടം.
സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ പി.ടി.എ പ്രസിഡൻറ് പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം. മനു, തൃക്കരിപ്പൂർ പഞ്ചായത്ത് മെംബർമാരായ കെ.എൻ.വി. ഭാർഗവി, വി.പി. സുനീറ, കെ.സുധീഷ്, പ്രിൻസിപ്പൽ സി.കെ. ഹരീന്ദ്രൻ, പ്രധാനാധ്യാപിക പി. ലീന, ഇൻടാക് കൺവീനർ ഡോ. വി. ജയരാജൻ, എം.പി. കരുണാകരൻ, കെ.വി. അമ്പു, കെ. രഘുനാഥ്, എ.ജി. ബഷീർ, ടി.വി. വിനോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.