വീട്ടുകാരെ ഉണർത്താതെ പുറപ്പെട്ടത് ദുരന്തത്തിലേക്ക്...
text_fieldsതൃക്കരിപ്പൂർ: പരീക്ഷ കഴിഞ്ഞ് പ്രായോഗിക പരിശീലനം ആരംഭിക്കുന്നതിന് മുമ്പുള്ള ചുരുങ്ങിയ ദിവസങ്ങൾ അഹമ്മദിന്റെ നാട്ടിൽ ചെലവഴിക്കാൻ എത്തിയതായിരുന്നു സഹപാഠികൾ. അത് അവസാനത്തെ ഒരുമിച്ചുകൂടലായി.
പിറ്റേന്നുണ്ടായ അപകടത്തിൽ അഹമ്മദ് അവരെ വിട്ടകന്നു. ഞായറാഴ്ച പുലർച്ചെ പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട്ടുണ്ടായ അപകടത്തിൽ മരിച്ച തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശി കോളേത്ത് അഹമ്മദ് ശനിയാഴ്ചയാണ് വീട്ടിലെത്തിയത്. മംഗളൂരുവിൽ വിദ്യാർഥിയായ അഹമ്മദ് പരീക്ഷ കഴിഞ്ഞശേഷം കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് തിരിക്കുകയായിരുന്നു.
കൂട്ടുകാരുമായി വെളിയിൽപോയി തിരിച്ചെത്തി രാത്രി വൈകിയാണ് കിടന്നത്. പാലക്കയംതട്ടിൽ മൂടൽമഞ്ഞ് കാണാനാണ് പുലർച്ചെ നാലോടെ വീട്ടിൽനിന്ന് പുറപ്പെട്ടത്. വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി വിളിച്ചുണർത്തിയിരുന്നില്ല.
വടകര സ്വദേശി മസ്കര്‍, പയ്യന്നൂർ പെരുമ്പയിലെ സുഹൈര്‍, മഞ്ചേശ്വരത്തെ മുബശ്ശിര്‍, ചെറുപുഴ സ്വദേശി ആഡ്രിന്‍, അബ്ദുൽ ബാസിത്ത് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
പെരുമ്പയിലെ റമീസിന്റെ വാഹനത്തിലാണ് പോയത്. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളാണ് എല്ലാവരും. ആശുപത്രിയിൽ പ്രായോഗിക പരിശീലനം ആരംഭിക്കാനിരിക്കെയാണ് ദുരന്തം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിന്റെ പിന്നിൽ ഇടിച്ചാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.