ആംബുലൻസ് എത്തിയില്ല; പിക് അപ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റിയ ആൾ മരിച്ചു
text_fieldsനീലേശ്വരം: വിളിച്ചിട്ടും 108 ആംബുലൻസ് വരാത്തതിനെത്തുടർന്ന് പിക് അപ് ജീപ്പിൽ ആശുപത്രിയിലേക്ക് മാറ്റിയ, കോവിഡ് ബാധിത കുടുംബത്തിലെ ഗൃഹനാഥൻ മരിച്ചു. കിനാനൂർ കരിന്തളം പഞ്ചായത്ത് 10ാം വാർഡിലെ കുരാൻകുണ്ടിൽ സാബു എന്ന സേവ്യറാണ് (57) മരിച്ചത്. അവശനായ സാബുവിനെ പിക് അപ് ജീപ്പിൽ കൊണ്ടുപോകുന്ന രംഗം സോഷ്യൽ മീഡിയയിൽ വന്നതോടെ സംഭവം വിവാദമായി.
മേയ് മൂന്നിന് സാബുവിെൻറ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഗുരുതരമല്ലാത്തതിനാൽ ഇവരോടും കുടുംബത്തോടും വീട്ടിൽ ക്വാറൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സാബു വീട്ടിൽ കുഴഞ്ഞുവീണു. തുടർന്ന് 108 ആംബുലൻസിനെ അടക്കം ബന്ധപ്പെട്ടു. സാബു കോവിഡ് പോസിറ്റിവ് അല്ലാത്തതിനാൽ വരാൻ പറ്റില്ലെന്ന് അറിയിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കോവിഡ് ഭയന്ന് മറ്റ് ആംബുലൻസുകാരും വന്നില്ല. തുടർന്ന് വൈകീട്ട് നാലരയോടെ സമീപത്തെ പിക് അപ് ജീപ്പിൽ നീലേശ്വരം താലൂക്കാശുപത്രിയിൽ കൊണ്ടുപോയ സാബുവിനെ പിന്നീട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. സാബുവിെൻറ ആൻറിജൻ ടെസ്റ്റ് നെഗറ്റിവാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയാലേ ഇത് സ്ഥിരീകരിക്കാനാകൂ.
സാബുവിെൻറ ഭാര്യ: ആനി (സപ്ലൈകോ, വെള്ളരിക്കുണ്ട്). മകൾ: റിയ. അതേസമയം, വീട്ടിലേക്ക് മറ്റു വാഹനങ്ങൾക്ക് വരാൻ പറ്റാത്തതിനാലാണ് പിക് അപ് വീട്ടിലേക്ക് വന്നതെന്നും പെട്ടെന്ന് ആംബുലൻസ് കിട്ടാത്തതിനാൽ അതേ വാഹനത്തിൽതന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി. ഫിലിപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.