നീലേശ്വരം നഗരത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം
text_fieldsനീലേശ്വരം: നീലേശ്വരം നഗരത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം. അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന നായ്ക്കളുടെ ശല്യംമൂലം ആളുകൾ നഗരത്തിൽ കൂടി നടന്നുപോകാൻ ഭയക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരുടെ പിറകിൽ കുരച്ചുചാടുന്ന നായ്ക്കൾ അപകടഭീതിയുണർത്തുന്നു.
ദേശീയപാത മാർക്കറ്റ് ജങ്ഷൻ, ബസ് സ്റ്റാൻഡ്, കോൺവൻറ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ റോഡ്, രാജാറോഡ്, മെയിൻ ബസാർ, പഴയ ചന്ത എന്നിവിടങ്ങളിലാണ് നായ്ക്കളുടെ വിളയാട്ടം. ബസ് സ്റ്റാൻഡിൽ നിൽക്കുന്നവരുടെ നേരെയും സ്കൂൾ വിടുമ്പോൾ വിദ്യാർഥികൾക്കു നേരെയും നായ്ക്കൾ കുരച്ചുചാടുകയാണ്. ദിവസവും നൂറുകണക്കിന് ആളുകൾ നടന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ റോഡും നായ്ക്കൾ കൈയടക്കിയ നിലയിലാണ്.
വന്ധീകരണം നടത്തി നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ നഗരസഭ അധികൃതർ കൈക്കൊള്ളുന്നില്ല. നഗരത്തിലെ നായ്ക്കളെ മുഴുവൻ പിടിച്ച് ജനവാസമല്ലാത്ത സ്ഥലത്ത് ഷെൽട്ടർ നിർമിച്ച് പാർപ്പിക്കാനും നഗരസഭ തയാറാകുന്നില്ല.
നഗരത്തിൽ കാടുമൂടി കിടക്കുന്ന സ്ഥലത്ത് വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ തിന്നാൻ കിട്ടുന്നതുമൂലം ഇവർ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. മുമ്പ് നീലേശ്വരത്ത് വന്ധീകരണ കേന്ദ്രം സ്ഥാപിക്കുവാൻ ശ്രമം നടത്തിയെങ്കിലും ഒന്നും പ്രാവർത്തികമായില്ല. റോഡരികിൽ നടന്നുപോകുന്ന ഒരുപാട് പേർക്ക് ഇതിനകം നായയുടെ കടിയേറ്റിരുന്നു. എന്നിട്ടും നിയമപരിധിക്കുള്ളിൽ നിന്ന് ചെയ്യാനുള്ള വന്ധീകരണ പ്രക്രിയ നടത്തിയാൽ തന്നെ തെരുവ് നായ്ക്കളുടെ വർധനവ് തടയാൻ പറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.