നീലേശ്വരത്തെ മന്ത്രിമന്ദിരം ഇനി ഓർമയിൽ...
text_fieldsനീലേശ്വരത്തെ മന്ത്രി എൻ.കെ. ബാലകൃഷ്ണന്റെ തെരുവത്തെ വലിയവളപ്പിൽ തറവാട്
നീലേശ്വരം: ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നീലേശ്വരം കേരളം ഭരിച്ച ഒരു മന്ത്രിയുടെ നാടാണെന്ന് എത്ര പേർക്കറിയാം. രണ്ടു തവണ മന്ത്രിയായിരുന്ന നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണനാണ് ഈ അതികായൻ. നീലേശ്വരം പേരോലിലെ ഈ മന്ത്രിമന്ദിരം ഇപ്പോൾ പൊളിച്ചുനീക്കിയതോടെ കൃഷ്ണാലയം ഇനി ഓർമകൾ മാത്രമാകും. തെരഞ്ഞെടുപ്പുകാലമാകുമ്പോൾ കോൺഗ്രസ് രാഷ്ടീയത്തിന്റെ ഉത്സവപ്പറമ്പായിരുന്നു പേരോലിലെ എൻ.കെ. ബാലകൃഷ്ണന്റെ കൃഷ്ണാലയം. വർഷങ്ങൾക്കുമുമ്പ് ഭാര്യ സി. നാരായണിയും മരിച്ചതോടെ മന്ത്രിമന്ദിരം അനാഥമാവുകയും പിന്നീട് ഓടിട്ട രണ്ടുനില വീട് കുടുംബം പൊളിച്ചുമാറ്റി.
നീലേശ്വരം തെരുവത്ത് പരേതരായ കാട്ടാന അമ്പു- വലിയവളപ്പിൽ മാക്കത്തിന്റെയും മകനാണ്. എൻ.കെ. ബാലകൃഷ്ണൻ ബാല്യവും യൗവനവും പഠനവും വിവാഹവും തെരുവത്ത് വലിയവളപ്പ് തറവാട്ടിലെ ചോയിനില്ലത്താണ്. 1943 ഡിസംബർ 21ന് സി. നാരായണിയെ വിവാഹം ചെയ്തശേഷമാണ് നീലേശ്വരം പേരോലിൽ കൃഷ്ണാലയം എന്ന് വീട് നിർമിച്ചത്.
1970- 75ൽ സി. അച്യുതമേനോൻ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്നു. പിന്നീട് സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായിരുന്നപ്പോൾ കുറച്ചുവർഷം സഹകരണമന്ത്രിയായും പ്രവർത്തിച്ചു. 1980ൽ ഉദുമ നിയോജക മണ്ഡലത്തിൽ എം. കുഞ്ഞിരാമൻ നമ്പ്യാരോട് പരാജയപ്പെട്ടശേഷം നീലേശ്വരത്ത് സഹകരണമേഖലയിൽ പ്രവർത്തനം തുടങ്ങി. നീലേശ്വരത്ത് ഇന്ന് ഉയർന്നുനിൽക്കുന നീലേശ്വരം സർവിസ് സഹകരണ ബാങ്കിന്റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.
തെരഞ്ഞെടുപ്പുകാലത്ത് പേരോലിലെ മന്ത്രിമന്ദിരം സന്ദർശിക്കാത്ത നേതാക്കൻമാർ വളരെ ചുരുക്കമാണ്. സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത്തലത്തിൽ ആരോഗ്യകേന്ദ്രം സ്ഥാപിച്ച് മികച്ചപ്രവർത്തനം കാഴ്ചവെച്ചു. 1970ലെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ മുതൽ കോൺഗ്രസ് മന്ത്രിമാരായ വക്കം പുരുഷോത്തമൻ, ടി.എ. മജീദ്, ഡോ. കെ.ജി. അടിയോടി, എൻ.ഇ. ബലറാം, അവുക്കാദർ കുട്ടി നഹ, ടി.വി. തോമസ് എന്നിവരെല്ലാം നീലേശ്വരത്തെ എൻ.കെ. ബാലകൃഷ്ണന്റെ മന്ത്രിമന്ദിരത്തിലെ സന്ദർശകരായിരുന്നു. 1996 ഏപ്രിൽ 15നായിരുന്നു എൻ.കെയുടെ ആകസ്മികമരണം. മക്കൾ: രമ (കൊയിലാണ്ടി), ഡോ. ഉഷ (തിരുവനന്തപുരം), രാമകൃഷ്ണൻ (എറണാകുളം), പരേതയായ സരള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

