നീലേശ്വരം എഫ്.സി.ഐയിൽ റേഷൻ കയറ്റിറക്ക് സ്തംഭിച്ചു
text_fieldsനീലേശ്വരം: എഫ്.സി.ഐയിലെ ലോറി തൊഴിലാളികളുടെ മിന്നൽ പണിമുടക്കുമൂലം റേഷൻ കയറ്റിറക്ക് സ്തംഭിച്ചു. ഇതുമൂലം ജില്ലയിലെ റേഷൻ കടയിലേക്കുള്ള അരി വിതരണം തിങ്കളാഴ്ച പൂർണമായും സ്തംഭിച്ചു. 80ഓളം ലോറി ജീവനക്കാരാണ് പണിമുടക്ക് സമരം നടത്തിയത്.
ദിവസവും രാവിലെ 9.30ന് എഫ്.സി.ഐയിൽ റേഷനരിയും മറ്റ് ഭക്ഷ്യസാധനങ്ങളും കൊണ്ടുപോകാൻ എത്തുന്ന ലോറികൾക്ക് കൃത്യമായ സമയക്രമീകരണം അധികൃതർ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ലോറികൾ രാവിലെ എത്തി ഓഫിസിൽ ലിസ്റ്റ് കൊടുത്താൽ ടോക്കൺ നൽകും. ഈ ടോക്കൺ കിട്ടി അകത്തു പ്രവേശിച്ചശേഷം ലോറി ചരക്ക് കയറ്റുന്നതിനു മുമ്പ് കമ്പ്യൂട്ടർ സ്കെയിലിൽ തൂക്കിനോക്കി ഭാരം രേഖപ്പെടുത്തും. ഇതിനുശേഷം അരിയും മറ്റും കയറ്റിയ ശേഷം വീണ്ടും ഭാരത്തിെൻറ അളവ് കണക്കാക്കുന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, അകത്തു പ്രവേശിക്കുന്നതിനുള്ള ടോക്കൺ ഡ്രൈവർമാർക്ക് ലഭിക്കാൻ ഇൻറർനെറ്റ് കിട്ടുന്നില്ല എന്നുപറഞ്ഞ് ഓഫിസ് ജീവനക്കാർ ഡ്രൈവർമാരെ മനഃപൂർവം സമയം വൈകിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി.
തുടർന്ന് ടോക്കൺ കിട്ടിയ ശേഷം ലോറിയുമായി തൂക്കം അളവെടുക്കുമ്പോൾ വീണ്ടും നെറ്റ് പ്രശ്നമെന്ന് പറഞ്ഞ് വൈകിപ്പിക്കുന്നതാണ് ഡ്രൈവർമാരുടെ മറ്റൊരു പരാതി. ഇതെല്ലാം കഴിഞ്ഞ് ലോഡുമായി പുറത്തിറങ്ങുമ്പോൾ സമയം 12 മണി ആകും. ഇത്തരത്തിൽ ലോറി ഡ്രൈവർമാരെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്ന എഫ്.സി.ഐ ജീവനക്കാരുടെ നടപടിയിൽ മാറ്റം വരുത്തി കൃത്യമായ സമയക്രമീകരണം വേണമെന്നാണ് ഇവരുടെ ആവശ്യം. സമയം വൈകുന്നതുമൂലം ലോഡ് വിദൂരസ്ഥലങ്ങളിൽ എത്തിച്ച് ഇറക്കാൻ സാധിക്കാതെ വരുന്നു. ജില്ല സെക്രട്ടറി വെങ്ങാട്ട് ശശി, ഭാരവാഹികളായ ഗിരീഷ്, രവി എന്നിവർ നേതൃത്യം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.