നഗരസഭയുടെ ദീർഘവീക്ഷണമില്ലായ്മ; മന്ദംപുറം റോഡിൽ ഓവുചാൽ,പ്രതിഷേധവുമായി നാട്ടുകാർ
text_fieldsനീലേശ്വരം: നഗരസഭ ദീർഘവീക്ഷണമില്ലാതെ നിർമിച്ച ഓവുചാൽ നാട്ടുകാർക്ക് പൊല്ലാപ്പായി. നീലേശ്വരം മന്ദംപുറം റോഡിലായാണ് ഓവുചാൽ നിർമിച്ചത്. ദേശീയപാതയിൽനിന്ന് തുടങ്ങി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ പിറകിൽക്കൂടിയാണ് റോഡ് കടന്നുപോകുന്നത്.
അപകടകരമാംവിധമുള്ള വളവിൽ റോഡിനോടുചേർന്ന വിധത്തിലാണ് ഓവുചാൽ. ഡ്രൈവർമാർ ശ്രദ്ധിച്ചില്ലെങ്കിൽ വാഹനം ഓവുചാലിലെത്തും. വലിയ വളവായതിനാൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാവാതെ വരുന്നു. ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.
റോഡ് റീ ടാർ ചെയ്യാൻ നഗരസഭ നടത്തിയ നീക്കം നാട്ടുകാരുടെ എതിർപ്പുമൂലം പ്രവൃത്തി നടത്താതെ തിരിച്ചുപോയി. ഓവുചാലിന് മുകളിൽ സ്ലാബ് പണിതതുമില്ല.
മന്ദംപുറം റോഡിന് റീ ടാറിങ് ചെയ്യാൻ എട്ടു ലക്ഷം രൂപയാണ് നഗരസഭ നീക്കിവെച്ചത്. ഓവുചാലിന്റെ ഉയരംകൂട്ടി സ്ലാബുകൾ നിരത്തി ഇതിനുമുകളിൽ കൂടി വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്നതരത്തിൽ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനുശേഷം റീ ടാറിങ് ചെയ്താൽ മതിയെന്നാണ് നാട്ടുകാർ നഗരസഭാധികൃതരോട് ആവശ്യപ്പെട്ടത്.
കോട്ടപ്പുറം റോഡിൽ വലിയ ഗതാഗതസ്തംഭനം ഉണ്ടായാൽ അച്ചാംതുരുത്തി, പടന്ന, ചെറുവത്തൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മന്ദംപുറം റോഡ് വഴിയാണ് സഞ്ചരിക്കാറ്. ഓവുചാൽ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപെട്ട് മന്ദംപുറം റസിഡന്റ്സ് അസോസിയേഷൻ നഗരസഭാധികൃതരെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.