കൃഷ്ണേട്ടെൻറ പൂമരം ഇനി ഓർമയാകും
text_fieldsപള്ളിക്കര കുന്നരുവത്ത് കൃഷ്ണൻ 1969ൽ നട്ടുവളർത്തിയ പൂമരത്തണലിൽ
നീലേശ്വരം: ദേശീയപാത പള്ളിക്കരയിലെ യാത്രക്കാർക്കും കച്ചവടക്കാർക്കും അരനൂറ്റാണ്ടിലധികം താണലേകിയ പൂമരം ഇനി ഓർമമാത്രമാകും. ദേശീയപാത വികസനത്തിെൻറ ഭാഗമായാണ് മരത്തിന് കോടാലി വീഴുന്നത്.1969ൽ ജനുവരി ഒന്നിന് പള്ളിക്കരയിലെ കൃഷ്ണൻ കുന്നരുവത്താണ് പള്ളിക്കര ബസ്സ്റ്റോപ്പിന് സമീപം പൂമരത്തിെൻറ ഒരു ചെറിയ തൈ നട്ടത്.
ചുറ്റുപാടും വേലികെട്ടി വെള്ളമൊഴിച്ച് സംരക്ഷിച്ചതുകൊണ്ടാണ് മരം പടർന്നുപന്തലിച്ച് ഒരുനാടിന് തണലേകിയത്. അന്ന് പള്ളിക്കര ദിനേശ് ബീഡി തൊഴിലാളിയായിരുന്നു കൃഷ്ണൻ. പരിസ്ഥിതിദിനത്തിൽ നാം ഓരോരുത്തരും നടുന്ന വൃക്ഷത്തൈകൾ നാളെ വളർന്നുപന്തലിക്കും എന്നുള്ളതിന് മാതൃകയാണ് കൃഷ്ണേട്ടെൻറ പൂമരം.
ദേശീയപാത അധികൃതർ പൂമരം മുറിച്ചുമാറ്റുന്നതിനുവേണ്ടി കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു. മരം മുറിച്ചുനീക്കിയാലും പകരം വരുംകാലത്ത് ഓർമയിൽ സൂക്ഷിക്കാൻ മറ്റൊരു മരം പള്ളിക്കര പീപ്പിൾസ് വായനശാലക്ക് സമീപം നടുമെന്ന് കൂന്നരുവത്ത് കൃഷ്‌ണൻ അഭിമാനത്തോടെ പറഞ്ഞു.