വിവാദ ഫോൺ സംഭാഷണം: എ. വിധുബാലയെ സസ്പെൻഡ് ചെയ്തു
text_fieldsനീലേശ്വരം: സി.പി.എം കിനാനൂർ ലോക്കൽ കമ്മിറ്റിയംഗവും കിനാനൂർ കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡൻറുമായ എ. വിധുബാലയെ സസ്പെൻഡ് ചെയ്തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനം നടത്തിയതിെൻറ പേരിൽ ആറു മാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യാൻ സി.പി.എം കിനാനൂർ ലോക്കൽ കമ്മിറ്റിയെടുത്ത തീരുമാനത്തിന് നീലേശ്വരം ഏരിയ കമ്മിറ്റി അംഗീകാരം നൽകി.
ബിരിക്കുളം -പരപ്പ റോഡിന് ജില്ല പഞ്ചായത്ത് വെച്ച ഫണ്ട് ഡിവിഷൻ മെംബർ കയ്യൂർ - ചീമേനി പഞ്ചായത്തിലേക്ക് തെറ്റായ മാർഗത്തിലൂടെ കൊണ്ടുപോയി എന്ന വസ്തുതാവിരുദ്ധമായ കാര്യങ്ങളും, കിനാനൂർ - കരിന്തളം പഞ്ചായത്തിലെ പാർട്ടി നേതാക്കൾ വിഭാഗീയ പ്രവർത്തനത്തിലൂടെ ചരടുവലിച്ച് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തെൻറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർത്ഥിത്വം ഇല്ലാതാക്കിയെന്നും താനൊഴികെയുള്ള വനിത നേതാക്കൾ സ്ഥാനമാനങ്ങൾ നേടിെയടുത്തത് തെറ്റായ മാർഗത്തിലൂടെയാണെന്നും മറ്റുമുള്ള പരാമർശങ്ങളാണ് നടപടിക്ക് കാരണമായത്.
ഇത്തരം കാര്യങ്ങൾ പാർട്ടി നടപടിക്ക് വിധേയനായ ഒരാളോട് ഫോണിലൂടെ സംസാരിക്കുകയും അത് സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന സ്ഥിതിയുമുണ്ടായി. തികച്ചും അടിസ്ഥാനരഹിതവും പാർട്ടി ബന്ധുക്കളിലും പൊതുജനങ്ങളിലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അവഹേളിക്കുന്ന തരത്തിലുമുള്ള നിലപാടാണ് വിധുബാലയുടെ ഭാഗത്തുനിന്നുണ്ടായത്.
ഒരു സംഘടന പ്രവർത്തകയെന്ന നിലയിൽ പാർട്ടിക്ക് നൽകാൻ കഴിയുന്ന എല്ലാ അംഗീകാരവും വിധുബാലക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. രണ്ടു തവണ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ മത്സരിപ്പിച്ചു. ഒരു തവണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ഒരുതവണ പ്രസിഡന്‍റാക്കുകയും ചെയ്തു. ഉത്തരവാദസ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നും പാർട്ടിെക്കതിരായി ഒരിക്കലും ഉണ്ടായിക്കൂടാത്ത പരാമർശങ്ങളാണ് വിധുബാലയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ലോക്കൽ കമ്മിറ്റി യോഗത്തിൽ എൻ.വി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം വി.കെ. രാജൻ, ജില്ല കമ്മിറ്റിയംഗങ്ങളായ ടി.കെ. രവി, എം. ലക്ഷ്മി, ഏരിയ സെക്രട്ടറി എം. രാജൻ പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. രാജൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

