പള്ളിക്കര റെയിൽവേ മേൽപാലം നിർമാണം നിർത്തിവെച്ചു
text_fieldsപള്ളിക്കര റെയിൽവേ മേൽപാലത്തിെൻറ മുകളിൽ സ്ഥാപിക്കേണ്ട സ്റ്റീൽ ഗർഡറുകൾ പാലത്തിനുസമീപത്ത് തയാറാക്കിവെച്ച നിലയിൽ
നീലേശ്വരം: പണിതിട്ടും പണിതിട്ടും പണിതീരാത്ത പാലമെന്ന പേരുകേട്ട പള്ളിക്കര റെയിൽവേ മേൽപാല നിർമാണ പ്രവൃത്തി നിർത്തിവെച്ചു. ഇനി പണി തുടങ്ങണമെങ്കിൽ റെയിൽവേ വകുപ്പ് കനിയേണ്ടിവരും. റെയിൽവേ പാളത്തിെൻറ ഇരുവശങ്ങളിലുമുള്ള പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
ഇനി പാളത്തിെൻറ മുകളിലുള്ള ശ്രമകരമായ പ്രവൃത്തി മാത്രമാണ് ബാക്കിയുള്ളത്. ഇതിന് റെയിൽവേ വകുപ്പിെൻറ അനുമതി കിട്ടാത്തതാണ് നിർമാണം നിർത്തിവെക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പാളത്തിെൻറ മുകളിൽ സ്ഥാപിക്കുന്ന സ്റ്റീൽ ഗർഡർ തയാറാക്കിക്കഴിഞ്ഞു. ഒരുതൂണിന് അഞ്ച് ഗർഡർ സ്ഥാപിക്കണം. മൊത്തം 45 സ്റ്റീൽ ഗർഡർ സ്ഥാപിക്കേണ്ടിവരും. ഇത് സ്ഥാപിക്കണമെങ്കിൽ പാളത്തിനുസമീപത്ത് റെയിൽവേ സ്ഥാപിച്ച നാല് വൈദ്യുതിത്തൂണുകൾ മാറ്റേണ്ടിവരും. ഇതിനായി റെയിൽ വകുപ്പ് പ്രത്യേകം അനുവാദം നൽകണം.
പാളത്തിന് സമീപത്തെ തൂണുകൾ മാറ്റുമ്പോൾ ട്രെയിൻ ഗതാഗതം തടസ്സപ്പെടും. മുഴുവൻ തൂണുകളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവരും. ഇങ്ങനെ റെയിൽവേ ദ്രുതഗതിയിൽ ഉത്തരവിട്ട് വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിച്ച് നിർമാണം പൂർത്തിയാക്കി നാലുമാസത്തിനുള്ളിൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ സാധിക്കും. ദേശീയപാതയിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന ഏക റെയിൽവേ ഗേറ്റാണ് പള്ളിക്കരയിലേത്. 2018 ഒക്ടോബറിൽ ആരംഭിച്ച പാലംപണി 2022 ആയിട്ടും എങ്ങുമെത്താതെ നിൽക്കുന്നു. റെയിൽവേ മേൽപാലത്തിന് മുകളിൽ 45 മീറ്റർ വീതിയിൽ സംസ്ഥാനത്തെ ആദ്യ റോഡാണ് പള്ളിക്കരയിൽ പൂർത്തിയാക്കിയത്.
750 മീറ്റർ നീളത്തിലുള്ള റെയിൽവേ മേൽപാലത്തിന് 68 കോടി രൂപയാണ് നിർമാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചത്. ദിവസവും ഗേറ്റിൽ കുടുങ്ങുന്നത് ആംബുലൻസ് ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങളാണ്. യാത്രക്കാർ ഈ കുരുക്കിൽ നിന്ന് മോചനംകിട്ടാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

