ഇനി വൈകരുതേ, പ്രവൃത്തി വേഗത്തിലാക്കണം
text_fieldsനീലേശ്വരം: പഞ്ചായത്ത് നഗരസഭയായി ഉയർത്തിയിട്ട് 13 വർഷത്തിനുശേഷം നിർമാണമാരംഭിച്ച പുതിയ നഗരസഭ കാര്യാലയത്തിന്റെ അവസാന നിർമാണപ്രവൃത്തി വേഗത്തിലാക്കണമെന്നാവശ്യം ശക്തമായി. നിന്നുതിരിയാൻ ഇടമില്ലാത്ത നിലവിലുള്ള ഓഫിസിൽനിന്ന് വേഗം മോചനം വേണമെന്നാണ് നഗരസഭ ജീവനക്കാരും പറയുന്നത്. നീലേശ്വരം കച്ചേരി കടവത്താണ് ആധുനികരീതിയിലുള്ള മൂന്നുനില കെട്ടിട നിർമാണം. പണി 90 ശതമാനവും കഴിഞ്ഞുവെന്നും എല്ലാം അവസാന ഘട്ടത്തിലാണെന്നും അധികൃതരും പറയുന്നു.
2022 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഈ വർഷം ഏപ്രിലിൽ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. രണ്ടു വര്‍ഷം കൂടിയേ ഈ ഭരണസമിതിക്ക് ആയുസ്സുള്ളൂ. ഇറങ്ങുംമുമ്പ് പുതിയ ഓഫിസില്‍ ഒരു ദിവസമെങ്കിലും ഇരിക്കാനായാല്‍ മതിയായിരുന്നെന്നാണ് കൗണ്‍സിലറും നീലേശ്വരം നഗരസഭ യു.ഡി.എഫ് പാര്‍ലമെന്ററി ലീഡറുമായ ഇ. ഷജീറിന്റെ ആഗ്രഹം. നഗരസഭയിലെ ഭരണ-പ്രതിപക്ഷ കൗണ്സിലര്മാരുടെയെല്ലാം സ്വപ്നം ഇതുതന്നെയാണ്. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കൽ ലക്ഷ്യമിട്ട് കച്ചേരിക്കടവിൽ എട്ടുകോടി ചെലവിലാണ് മിനി സിവില്‍ സ്റ്റേഷന് മാതൃകയില്‍ നഗരസഭ കാര്യാലയ സമുച്ചയം നിര്‍മാണം പുരോഗമിക്കുന്നത്.
കുടുംബശ്രീ സി.ഡി.എസ് ഓഫിസ്, നീലേശ്വരം കൃഷിഭവൻ ഓഫിസ് എന്നിവയും ഇവിടേക്ക് മാറും. നഗരസഭ കാര്യാലയ പ്രവര്‍ത്തന സൗകര്യങ്ങള്‍ക്ക് പുറമെ 300 പേരെ ഉള്‍ക്കൊള്ളാവുന്ന നൂതന സംവിധാനത്തിലുള്ള മിനി ഓഡിറ്റോറിയവും 100 പേര്‍ക്ക് ഇരിക്കാവുന്ന സമ്മേളന ഹാളും സജ്ജീകരിക്കുന്നുണ്ട്. വിവിധങ്ങളായ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്കായി ഇരിപ്പിട സജ്ജീകരണങ്ങളും നഗരസഭയില്‍ മറ്റെവിടെയുമില്ലാത്ത വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവും പുതിയ കാര്യാലയത്തോട് ചേർന്നു തയാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.