നാലുവർഷം പണിതിട്ടും റോഡായില്ല; പൊടിശല്യം കാരണം പുറത്തിറങ്ങാൻ കഴിയാതെ നാട്ടുകാർ
text_fieldsനീലേശ്വരം: നാടിെന്റ വികസന പ്രവൃത്തി കാരണം ജീവിതം ദുരിതപൂർണമായി തീർന്നിരിക്കുകയാണ് നീലേശ്വരം-എടത്തോട് റോഡരികിൽ ചായ്യോത്ത് മുതൽ ചോയംകോട് വരെയുള്ള ഭാഗത്തെ ജനങ്ങൾക്ക്. പൊടിശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണിവർ. നാലു വർഷം മുമ്പ് തുടങ്ങിയ റോഡ് പ്രവൃത്തി എന്ന് തീരുമെന്ന് ആർക്കും ഒരു പിടിയുമില്ല. റോഡ് വികസനം ഏറെ സന്തോഷത്തോടെ വരവേറ്റ ഇവിടത്തെ ജനത ഇപ്പോൾ തങ്ങളുടെ വിധിയെ പഴിക്കുകയാണ്.
റോഡ് നവീകരണം എന്ന പേരിൽ കുത്തിപ്പൊളിച്ചിട്ട റോഡിപ്പോൾ കണ്ടാൽ യുദ്ധഭൂമി പോലെയുണ്ട്. വാഹനങ്ങൾ പോകുമ്പോൾ ഉയരുന്ന പൊടിപടലം തുണി കെട്ടിയും ഷീറ്റുകൊണ്ട് മറച്ചും ഒക്കെ പ്രതിരോധിക്കാനുള്ള വീട്ടുകാരുടെ പാഴ്ശ്രമമാണിവിടെ. ചായ്യോത്ത് മുതൽ ചോയംകോട് വരെയുള്ള ഭാഗത്താണ് ഏറ്റവും വലിയ പ്രശ്നം. ഇടക്കിടെ വെള്ളം തളിച്ച് പൊടിശല്യത്തിന് പരിഹാരം ഉണ്ടാക്കാറുണ്ടെങ്കിലും കുറച്ച് ദിവസമായി ഇത് ബന്ധപെട്ടവർ നടത്തുന്നില്ല. പൊടികാരണം ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയുന്നില്ല. കഷ്ടപ്പെട്ട് തുറന്നാലും പൊടി കാരണം ആളുകൾ വരാത്ത സാഹചര്യവുമുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 49 കോടി രൂപ മുതൽമുടക്കി നിർമിക്കുന്ന റോഡിന്റെ പണി മന്ദഗതിയിലാണ്. നാട്ടുകാരോടുള്ള വെല്ലുവിളി പോലെയാണ് കരാറുകാരന്റെ പ്രവൃത്തി. ഇത്രയും വലിയ പ്രവൃത്തിക്കായി ആകെ ഉപയോഗിക്കുന്നത് രണ്ട് മണ്ണുമാന്തിയും രണ്ട് ടിപ്പറുകളും മാത്രം. നിലവിലെ സ്ഥിതിയനുസരിച്ച് റോഡ് പ്രവൃത്തി പൂർത്തിയാകാൻ ഇനിയും വർഷമെടുക്കും. അതുവരെ പൊടിതിന്ന് നരകജീവിതം നയിക്കേണ്ട അവസ്ഥ വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
കുട്ടികൾക്ക് പൊടിതിന്ന് രോഗം പിടിപെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതരൊന്നും റോഡിന്റെ കാര്യത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആലോചിക്കുകയാണ് ജനകീയ സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.