എന്‍ഡോസള്‍ഫാന്‍ ദുരിതം: തറക്കല്ലിട്ടാൽ പുനരധിവാസ കേന്ദ്രമാകുമോ?
text_fieldsപനത്തടി ചാമുണ്ഡിക്കുന്ന് എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ
കാഞ്ഞങ്ങാട്: മുളിയാറില്‍ 2020ല്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഒരുനിർമാണവും ഇതുവരെ നടത്തിയിട്ടില്ല.
മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിനായി കണ്ടെത്തിയത്. 2020 ജുലൈ നാലിന് മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. 10 മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഒന്നുമുണ്ടായില്ല.
കെയര്‍ഹോം, ലൈബ്രറി, ഫിസിയോതെറപ്പി മുറികള്‍, റിക്രിയേഷന്‍ റൂമുകള്‍, ക്ലാസ് മുറികള്‍, സ്കില്‍ ഡെവലപ്മെന്റ് സെന്ററുകള്‍, പരിശോധന മുറികള്‍, താമസ സൗകര്യം തുടങ്ങിയവ പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 58 കോടി രൂപയുടെ പദ്ധതില്‍ ഉറപ്പ് നൽകിയത് ദുരിത ബാധിതര്‍ക്ക് സംരക്ഷണം, ശാസ്ത്രീയ പരിചരണം, പുനരധിവാസം എന്നിവയായിരുന്നു.
ആദ്യഘട്ടത്തിനായി അഞ്ചുകോടി രൂപ കാസര്‍കോട് പാക്കേജില്‍നിന്ന് അനുവദിക്കുകയും നിര്‍മാണം ഊരാളുങ്കലിനെ ഏല്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനുതന്നെ മാതൃകയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇങ്ങനെ തരിശായിക്കിടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.