കടകളിൽ വില തോന്നുംപടി
text_fieldsസപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, അസി. സപ്ലൈ ഓഫിസർ
കെ.എം. ഷാജു, റേഷനിങ് ഇൻസ്‌പെക്ടർ പി.വി. ശ്രീനിവാസൻ എന്നിവർ
ഞായറാഴ്ച പച്ചക്കറി കടകളിൽ പരിശോധന നടത്തുന്നു
കാഞ്ഞങ്ങാട്: ജില്ല കലക്ടറുടെ നിർദേശ പ്രകാരം ജില്ലയിലെ പച്ചക്കറി കടകളിൽ ഞായറാഴ്ച സപ്ലൈ ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ പച്ചക്കറികൾക്ക് പല വിലകൾ ഈടാക്കുന്നതായി കണ്ടെത്തി. കാഞ്ഞങ്ങാട്, ഉദുമ, കാസർകോട് ഭാഗങ്ങളിലാണ് ഞായറാഴ്ച പരിശോധന നടന്നത്.
തക്കാളിക്ക് 38 രൂപ മുതൽ 46 രൂപ വരെ വിവിധ കടകളിൽ ഈടാക്കുന്നുണ്ട്. ഉരുളക്കിഴങ്ങിന് 36 രൂപ മുതൽ 40 രൂപ വരെയും വലിയ ഉള്ളിക്ക് 28 രൂപ മുതൽ 30 രൂപ വരെയും ഈടാക്കുന്നു.
പച്ചക്കറി കടകളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നില്ലെന്ന് ജില്ല കലക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സപ്ലൈ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥർ കണ്ടെത്തിയതാകട്ടെ പച്ചക്കറി ഉൽപന്നങ്ങൾക്ക് പലതരം വിലകൾ ഈടാക്കുന്നതും. പലതരം വില ഈടാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ കലക്ടർക്ക് റിപ്പോർട്ട് നൽകും.
മിക്ക കടകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്. ചുരുക്കം ചില കടകളിൽ വില വിവര പട്ടിക പ്രദർശിപ്പിച്ചില്ലെന്ന് കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത പച്ചക്കറി വ്യാപാരികൾക്കെതിരെയും സപ്ലൈ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകും.
കാഞ്ഞങ്ങാട് സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു, അസി. സപ്ലൈ ഓഫിസർ പി.വി.ഷാജു, റേഷൻ ഇൻസ്പെക്ടർ പി.വി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.