ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിൽ വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം-വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ബോട്ട് നിർമിച്ചു. എം. രാജഗോപാലൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്നാണ് ബോട്ട് നിർമിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് യാത്രാബോട്ട് നിർമിക്കുന്നത്. 15.5 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട് നിർമിച്ചത്.'ഗ്രാന്മ' എന്ന പേരാണ് ബോട്ടിന് നല്‍കിയിരിക്കുന്നത്. 10 പേർക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്നതും ഔട്ട്ബോർഡ് എഞ്ചിന് ഘടിപ്പിച്ച, സ്റ്റിയറിങ് നിയന്ത്രിതവുമായതാണ് ബോട്ട്. ഗോവയില്‍നിന്നു ബുധനാഴ്ച റോഡ് മാർഗം കൊണ്ടുവരുന്ന ബോട്ട് മടക്കര മത്സ്യബന്ധന തുറമുഖത്തിറക്കി കവ്വായി കായലിലൂടെ മാടക്കാലില്‍ എത്തിക്കും.
തുടർന്ന് മാരിടൈം ബോർഡ് ചീഫ് സര്‍വേയർ, പോർട്ട് ഓഫിസര്‍, പോർട്ട് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ട്രയല്‍റണ്‍ നടത്തി ഫിറ്റ്നസ് ഉറപ്പുവരുത്തിയതിനുശേഷം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് ബോട്ട് കൈമാറും. പ്രദേശത്തെ യാത്രാപ്രശ്നത്തിന് പരിഹാരം കാണാൻ എം.എൽ.എയും ജില്ല കലക്ടറും ആർ.ഡി.ഒയും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും 2018 ജൂലൈ ഏഴിന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേർന്നിരുന്നു. പ്രശ്നപരിഹാരത്തിന് കേരള ഇന്‍ലാൻഡ് വെസല്‍ റൂൾസ് മാനദണ്ഡ പ്രകാരമുള്ള ഫൈബർ ബോട്ട് വാങ്ങുന്നതിന് 10 ലക്ഷം രൂപ അനുവദിക്കാമെന്ന് എം.എൽ.എ അറിയിക്കുകയും ചെയ്തു. അത് ലഭ്യമാക്കുന്നതുവരെ ഗ്രാമപഞ്ചായത്ത് ആവശ്യമായ യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചു.
ജില്ല ഭരണകൂടം ബോട്ട് നിർമിക്കുന്നതിന് സർക്കാർ ഏജന്‍സിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനെ (സിൽക്ക്) സമീപിച്ചു. സില്ക്കിെൻറ ബോട്ടിന് ഒരു മണിക്കൂർ പ്രവർത്തിപ്പിക്കാൻ എട്ട് ലിറ്റർ ഡീസൽ ആവശ്യമാണെന്നത് പഞ്ചായത്തിനും നാട്ടുകാർക്കും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് എം.എല്‍.എ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ജില്ല ഭരണകൂടം കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ സമീപിച്ചു. തുടർന്ന് ഡിപ്പാർട്മെൻറ് ഓഫ് ഷിപ് ടെക്നോളജി നേവൽ ആർക്കിടെക്ട് ഡോ. സി.ബി. സുധീറിെൻറ നിർദേശാനുസരണം അസി. പ്രഫസർ ഗൗതമിെൻറ നേതൃത്വത്തിൽ കടവ് സന്ദർശിച്ച് പ്രാദേശിക ആവശ്യം മനസ്സിലാക്കിയാണ് ബോട്ടിെൻറ ഡിസൈനും ഡി.പി.ആറും തയാറാക്കിയത്.