അടിപ്പാത പരാജയം ചന്തേരക്ക് വേണ്ടത് മേൽപ്പാലം
text_fieldsചെറുവത്തൂർ: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച റെയിൽവെ അടിപ്പാത വെളളത്തിലായ ചന്തേരക്ക് ഇനി വേണ്ടത് മേൽപ്പാലം. ചന്തേരയിലെ റെയിൽവേ അടിപ്പാതക്ക് പകരമായി ഒറ്റവരി മേൽപ്പാലം നിർമ്മിച്ചാൽ പിലിക്കോടിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ നൂറുക്കണക്കിന് ആളുകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാകും.
നിലവിലെ അടിപ്പാത ഗതാഗത യോഗ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് ശക്തി പ്രാപിച്ചത്. ഒന്നര കോടി രൂപ ചെലവിട്ട് നിർമ്മിച്ച അടിപ്പാത നാട്ടുകാർക്ക് ഉപകാരപ്പെടാതെ പോയിരിക്കുകയാണ്. വേണ്ടത്ര ആസൂത്രണമില്ലാതെയായിരുന്നു അടിപ്പാത നിർമ്മാണം. കടുത്ത വേനലിലും അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുളളത്.വെള്ളക്കെട്ടിനെ തുടർന്ന് 4 വർഷം മുമ്പ് തുടങ്ങിയ അടിപ്പാത നിർമ്മാണം പൂർണമായും ഉപേക്ഷിച്ച മട്ടാണ്.
പകരം നാട്ടുകാരുടെ ഗതാഗത സൗകര്യത്തിനായി സിംഗിൾ ഫ്ലൈഓവർ ബ്രിഡ്ജ് അഥവാ ചെറു മേൽപ്പാലം നിർമ്മിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. മുൻ ജില്ലാ കലക്ടർ ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ ഇതിനായ് നടത്തിയ ശ്രമങ്ങൾക്ക് റെയിൽവേയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമാണ് ഉണ്ടായത്. രണ്ടര കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നതാണ് മേൽപ്പാലം . ഈ പദ്ധതിക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചാൽ തുക കണ്ടെത്തി നൽകാനുള്ള എല്ലാ ശ്രമങ്ങളും ജനപ്രതിനിധികളും പിലിക്കോട് പഞ്ചായത്തും നടത്തും. 2015 ൽ കെ.കുഞ്ഞിരാമൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.48 കോടി രൂപാ ചെലവഴിച്ചായിരുന്നു സബ് വേ നിർമ്മാണം.
അടിപ്പാതയിലെ വെള്ളക്കെട്ടിൽ നിന്നും മീൻ പിടിക്കാനെത്തുന്ന തദ്ദേശീയരുടെ എണ്ണവും കൂടിയിട്ടുണ്ട്. വേനൽക്കാലത്ത് റോഡ് നിർമ്മാണത്തിനും മറ്റും ആവശ്യമായ വെള്ളത്തിനായ് ആശ്രയിക്കുന്നതും ഈ അടിപ്പാതയെ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.