ഹൈസ്കൂൾ അധ്യാപകർക്ക് ക്ലാസിൽ ഫോൺ നിരോധിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ചെറുവത്തൂർ: ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് ജില്ല വിദ്യാഭ്യാസ ഓഫിസർ ഉത്തരവിറക്കി. കുട്ടികളുടെ സ്വഭാവ രൂപവതക്രണത്തിന് അധ്യാപകരുടെ ഫോൺവിളികൾ തടസ്സമാകുന്നതായി നിരവധി പരാതികൾ ലഭിച്ചതായി ഇതുസംബന്ധിച്ച ഉത്തരവിൽ പറഞ്ഞു. അതേസമയം ഔദ്യോഗിക ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കാൻ തടസ്സമില്ലെന്ന് വകുപ്പധികൃതർ വിശദമാക്കി.
ഫോണിന്റെ ഔദ്യോഗിക ആവശ്യം ഏറെയാണ്. മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ച് ഗൂഗിളിൽനിന്ന് അധിക വിവരങ്ങൾ തേടേണ്ടത് അനിവാര്യമാണ്. ഒപ്പം ക്ലാസ് മുറിക്കകത്തെ പ്രൊജക്ടർ സംവിധാനം പ്രവർത്തിപ്പിക്കാനുള്ള ഇന്റർനെറ്റിനും മൊബൈൽ അത്യാവശ്യമാണ്. ഐ.ടി പഠനത്തിനും ഫോൺ വേണം. നിലവിൽ ഓരോ ദിവസത്തെയും പാഠാസൂത്രണത്തിന്റെ ഭാഗമായുള്ള ടീച്ചിങ് നോട്ട് തയാറാക്കേണ്ടത് സമഗ്ര എന്ന പോർട്ടലിലാണ്. ഇതിന് മൊബൈൽ ഉപയോഗപ്പെടുത്തി മാത്രമേ ചെയ്യാനാകൂ. പഠന പ്രവർത്തനങ്ങൾക്കിടെ കുട്ടികളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തുവാനും മൊബൈൽ അത്യാവശ്യമാണ്.
കുട്ടികളിലെ പഠനപ്രശ്നങ്ങൾ, നേട്ടങ്ങൾ എന്നിവ അപ്പപ്പോൾ ചർച്ച ചെയ്യാനും, രക്ഷിതാക്കൾക്ക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായും മൊബൈൽ അത്യാവശ്യം തന്നെയാണ്. മൊബൈൽ ഫോൺ ഉപയോഗിച്ച് ക്ലാസ് സമയങ്ങളിൽ അധ്യാപകർ സോഷ്യൽ മീഡിയാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് വിമർശനം.
ഇത് കുട്ടികളുടെ പഠനസമയമാണ് അപഹരിക്കുന്നത്. ക്ലാസ് റൂം സമയത്ത് ആരെങ്കിലും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അടിയന്തര നടപടിയുണ്ടാകുമെന്നാണ് ഉത്തരവിലുള്ളത്. മൊബൈൽ ക്ലാസ് മുറിയിൽ കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഓഫിസറുടെ സന്ദർശന വേളയിൽ മൊബൈൽ സ്വകാര്യ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ നടപടി ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

