Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഫാഷൻ ഗോൾഡ് ജ്വല്ലറി...

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങൾ കീഴടങ്ങിയതോടെ ഇടപാടുകാരിൽ പ്രതീക്ഷയേറി

text_fields
bookmark_border
pookoya thangal
cancel

ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ മാനേജിങ്​ ഡയറക്ടർ ടി.കെ പൂക്കോയ തങ്ങൾ കീഴടങ്ങിയതോടെ ഇടപാടുകാരിൽ പ്രതീക്ഷയേറി. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പൂക്കോയ തങ്ങൾ ഹോസ്ദുർഗ് മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ കീഴടങ്ങിയത്. പൂക്കോയ തങ്ങളെ വിശ്വസിച്ച് ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച നൂറോളം പേർക്കാണ് ഇതോടെ ആശ്വാസമായത്.

കഴിഞ്ഞ എട്ട് മാസമായി ഒളിവിൽ കഴിഞ്ഞ തങ്ങൾ നാടകീയമായാണ് കീഴടങ്ങിയത്. ജീവിത സമ്പാദ്യം മുഴുവൻ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച നിരവധി പേർ, 'തങ്ങൾ' മുങ്ങിയതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. എന്നാൽ പൂക്കോയ തങ്ങൾ കീഴടങ്ങിയതോടെ നഷ്ടമായെന്ന് കരുതിയ സമ്പാദ്യം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടപാടുകാർ.

2020 സെപ്തംബർ 26 നാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് സ്റ്റേഷനിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ചന്തേര പയ്യന്നൂർ, കാസർക്കോട്‌, തൃശൂർ വടക്കെകാട് സ്റ്റേഷനുകളിലായി 100 കേസുകളാണ് രജിസ്റ്റർ ചെയ്ത്. 749 പേരിൽ നിന്നായി 150 കോടിയിലേറെ രൂപയാണ് ജ്വല്ലറിയുടെ മറവിൽ തട്ടിയെടുത്തത്. വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം, ഗൂഡാലോചന തുടങ്ങി 420, 406, 120 ബി പകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനധികൃത സ്വത്തിടപാടും വ്യാജ രേഖ നൽകി നിക്ഷേപം വാങ്ങിയതും എൻഫോഴ്സ്മെൻറും അന്വേഷിക്കുന്നുണ്ട്.

കമ്പനീസ് ആക്ടിന് വിരുദ്ധമായി നിക്ഷേപം വാങ്ങിയത്, കമ്പനി ആസ്തികൾ വിറ്റതും രജിസ്ട്രാളും അന്വേഷണം നടത്തുന്നുണ്ട്. 2003 ചെറുവത്തൂരിൽ ആരംഭിച്ച ഫാഷൻ ഗോൾഡ് ഇൻ്റർനാഷണൽ 2010 പയ്യന്നൂരിലും, 2011 ൽ കാസർക്കോടും ബ്രാഞ്ചുകൾ തുടങ്ങി. നാല് കമ്പനികളായി രജിസ്റ്റർ ചെയ്തിരുന്ന സ്ഥാപനം 2017 ന് ശേഷം റിട്ടേൺ സമർപ്പിച്ചിരുന്നില്ല. ജ്വല്ലറി നഷ്ടത്തിലായതിന് ശേഷവും 2019 ൽ നിക്ഷേപം സ്വീകരിച്ചു. കഴിഞ്ഞ 2019 ഡിസംബറിലാണ് മൂന്ന് ശാഖകളും അടച്ചിട്ടത്. ജ്വല്ലറി പൂട്ടിയതിന് ശേഷവും കാഞ്ഞങ്ങാട്ടേയും കാസർകോട്ടേയും ആസ്തികൾ വിൽപന നടത്തി. ബംഗളുരുവിൽ സ്വകാര്യമായി വാങ്ങിയ ഒരേക്കർ ഹൗസിംഗ് പ്ളോട്ടിൽ ചെറിയ ഭാഗം മാത്രമാണ് ബാക്കിയുള്ളത്. ബാക്കിയല്ലാം വിറ്റു.

മുൻ എം.എൽ.എ എം.സി. ഖമറുദ്ദീൻ ചെയർമാനും ടി .കെ. പൂക്കോയ തങ്ങൾ മാനേജിംഗ് ഡയറക്ടറുമായ ഫാഷൻ ഗോൾഡ് ഇൻറർനാഷണൽ 2013 ലാണ് ചെറുവത്തൂരിൽ ജ്വല്ലറി തുടങ്ങിയത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഖമറുദ്ദീൻ. പൂക്കോയ തങ്ങൾ ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും. പിന്നീട് ഫാഷൻ ഗോൾഡ് ഇൻറർനാഷണൽ, ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെൻറ്​, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്തിയുടെ വിവരങ്ങളും മറ്റും ആർ.ഒ.സി.യിൽ സമർപ്പിക്കണം. എന്നാൽ 2017 മുതൽ ഒരു വിവരവും ഫയൽ ചെയ്തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകി. നിക്ഷേപം സ്വീകരിക്കുമ്പോൾ ആർ.ഒ.സി.യുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ് മിക്കവരിൽനിന്നും പണം വാങ്ങിയത്. 132 കോടി രൂപ പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവച്ചിട്ടില്ല. കമ്പനിയുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്. 749 നിക്ഷേപകരും 42 ഡയക്ടറുമാരുമാണ് ഉണ്ടായത്. 2010 പയ്യന്നൂരിലും 2011 ൽ കാസർക്കോടും 2017ൽ അജ്മാനിലും ശാഖകൾ തുറന്നു. അജ്മാനിലെ ഷോറൂം മൂന്ന് മാസം കൊണ്ട് പൂട്ടി കോടികളുടെ നഷ്ടം വരുത്തി. ഇതോടെ മറ്റ് ബ്രാഞ്ചുകളും നഷ്ടത്തിലേക്ക് വഴിവെച്ചു.

2017 വരെ വെറും 60 കോടിയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി പൂട്ടുമെന്നായതോടെ ഒരു നിയന്ത്രണവുമില്ലാതെ നൂറ് കണക്കിനാളുകളിൽ നിന്നും നിക്ഷേപം സ്വരൂപിച്ചു. 80 ലക്ഷം രൂപ വരെ മാസം ഡിവിഡൻ്റായി നൽകി. ഇതിന് പുറമെ ജീവനക്കാരുടേയും എം.ഡി, ചെയർമാൻ എന്നിവരുടെ ശമ്പളയിനത്തിലും മറ്റുമായി മാസം 20 ലക്ഷം രൂപയുടെ ചിലവും. മൂന്ന് ബ്രാഞ്ചുകളിലായി 80 കിലോയിലധികം സ്വർണമുണ്ടായിരുന്നിടത്ത് 2019 ആകുമ്പേഴേക്കും ചുരുങ്ങി 20 കിലോയിലെത്തി. ദിനം പ്രതി നിക്ഷേപകർ സ്വർണ്ണം പിൻ വലിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ മൂന്ന് ജ്വല്ലറികൾക്കും താഴ് വീണു. ആയുസ്സി​െൻറ പാതിയിലധികം മണലാരണ്യത്തിൽ വിയർപ്പൊഴുക്കി നേടിയ പണവും സ്വർണവും കൈവിട്ട കണ്ണീരി​െൻറ കഥകളാണ് ഫാഷൻ ഗോൾഡ് ഇൻറർനാഷണൽ ജൂവലറി നിക്ഷേപത്തട്ടിപ്പിന് ഇരയായവർക്ക് പറയാനുള്ളത്.

മക്കളുടെ വിവാഹത്തിനായി സമ്പാധ്യം, ആശുപത്രി ചിലവുകൾക്ക് ഒരു കൈതാങ്ങ്, വീട്ടിലെ നിത്യ ചിലവിന് ഒരു മാർഗം അങ്ങിനെ തുടങ്ങി നിക്ഷേപിച്ചവരുടെ മുമ്പിൽ സമ്പന്ന മുതലാളിമാർ വാതിലുകൾ കൊട്ടിയടച്ചു. കോടിക്കണക്കിന് രൂപയുടെ സ്വർണം നഷ്ടപ്പെടുകയാണെന്ന് തോന്നിയപ്പോഴും ജ്വല്ലറിക്ക് മുന്നിൽ നിന്നവർ നേതാക്കൾ വളർത്തിയെടുത്ത വിശ്വാസത്തിൽ പിടിച്ചുനിൽക്കുകയായിരുന്നു. കൺമുന്നിൽ ഒരോന്നും പൂട്ടിയപ്പോഴും വിശ്വാസത്തിൽ ഉറച്ച് നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fashion Gold Jewelery fraudFashion Gold ScamPookoya Thangal
News Summary - Fashion gold jewelry investment fraud Pookoya Thangal surrenders
Next Story